തിരുവനന്തപുരം: ചാനലിന്‍റെ ചെയർമാൻ എന്ന പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ മോൻസൺ മാവുങ്കലിനെ മുന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നൽകി. ഞായറാഴ്ച വൈകീട്ട് നാലു മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.
സിഗ്‌നേച്ചർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എം.ഡിയും തിരുവന്തപുരം സ്വദേശിയുമായ ബാബു മാധവാണ് പരാതിക്കാരൻ. ടി.വി സംസ്‌കാര എന്ന ചാനലിന്‍റെ ചെയർമാനാണെന്ന് അവകാശവാദം ഉന്നയിച്ച തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
മോൻസൻ മാവുങ്കൽ കേസിലെ രണ്ടാം പ്രതിയാണ്. 2017 ജനുവരി ഒന്ന് മുതൽ 2020 മാർച്ച് 24 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. ചാനൽ ഷെയറുകളും മറ്റും പരാതിക്കാരൻ അറിയാത്ത വിൽപ്പന നടത്തി 1,50,72,000 രൂപയുടെ തട്ടിപ്പാണ് നടത്തിയതത്രെ. യുട്യൂബ് ചാനലിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമാണ് മോൻസൺ ചെയർമാനാണെന്ന അവകാശവാദം പ്രചരിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.
2020 ജൂൺ 18ന് ബാബു മാധവ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 409, 420, 468 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.