മോൻസൺ കേസ്: ഹൈകോടതി ഇടപെടലിൽ സർക്കാരിന് അതൃപ്തി
text_fieldsകൊച്ചി: മോൻസൺ കേസിലെ ഹൈകോടതി ഇടപെടലിൽ അതൃപ്തി പ്രകടിപ്പിച്ച് സർക്കാർ. ഹരജിക്കാരൻ ഉന്നയിക്കാത്ത കാര്യങ്ങളും കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും കോടതി തുറന്നു ചർച്ച ചെയ്യുന്നത് കേസ് അട്ടിമറിക്കാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത് സത്യവാങ്മൂലം നൽകി.
മൊഴി നൽകിയതിെൻറ പേരിൽ മോൻസണിെൻറയും പൊലീസിെൻറയും ഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടി മുൻ ഡ്രൈവർ ഇ.വി. അജിത് നൽകിയ ഹരജിയിലാണ് സർക്കാർ വിശദീകരണം. അജിത്തിനെതിരെ മോൻസൺ നൽകിയ പരാതികൾ കളവാണെന്ന് കണ്ടെത്തി പൊലീസ് അന്തിമ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ ലക്ഷ്യം നിറവേറിയെന്നും ഹരജിയിലെ തുടർനടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉപഹരജി നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി ഡിസംബർ രണ്ടിന് പരിഗണിക്കാൻ മാറ്റി.
പുരാവസ്തുക്കളും ആനക്കൊമ്പടക്കമുള്ള വസ്തുക്കളും മോൻസണിെൻറ വീട്ടിൽ കണ്ടിട്ടും ഡി.ജി.പിക്ക് സംശയം തോന്നാതിരുന്നതെന്ത്, വിവിധ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുയർന്നിരിക്കുന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം എങ്ങനെ ഫലപ്രദമാവും തുടങ്ങിയ കാര്യങ്ങൾ കോടതി ആരാഞ്ഞിരുന്നു. എന്നാൽ, ജില്ല പൊലീസ് മേധാവിക്ക് മുകളിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഹരജിക്കാരൻ ഒരു ആരോപണവും ഉന്നയിക്കാതെയാണ് കോടതിയുടെ ഈ പരാമർശമെന്ന് എ.ഡി.ജി.പിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. മോൻസണുമായി ബന്ധമുള്ള പ്രവാസിയുടെ പങ്കിനെ കുറിച്ചുള്ള കോടതി പരാമർശം ഒരു പരാതിയും ഇത് സംബന്ധിച്ച് ഇല്ലാതിരിക്കെയാണ്.
മോൻസണിന് പലരുമായും അടുപ്പമുണ്ടെന്ന് നിരവധി കഥകളും വസ്തുതകളും പൊതുസമൂഹത്തിൽ പ്രചരിക്കുന്നുണ്ട്. ഇവക്കെല്ലാം ഒൗദ്യോഗികമായി മറുപടി പറയാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. ഇതൊന്നും ഹരജിയിൽ പറയുന്ന കാര്യവുമല്ല. കണ്ടതിനെക്കാൾ കൂടുതൽ വസ്തുതകൾ കേസുമായി ബന്ധപ്പെട്ട് ഉണ്ടെന്ന് കോടതി പറഞ്ഞിരുന്നു. പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാതെ ഒരു കണ്ണിയും വിട്ടു പോവില്ല. അന്വേഷണം സംബന്ധിച്ച് പരാതികളുമില്ല. അതിനാൽ, പുറമെ നിന്നുള്ള ഏജൻസിയുടെ അന്വേഷണം കേസിൽ ആവശ്യമില്ല. അത്തരമൊരു ആവശ്യം ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിലും ഫെഡറൽ സംവിധാനത്തിലുമുള്ള ഇടപെടലായി മാറും.
കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം സംബന്ധിച്ച് കോടതി സർക്കാറിനോട് സംശയങ്ങൾ തേടിയിരുന്നു. പിന്നീട് കേസ് പരിഗണിക്കവേ ഇ.ഡിയെ കക്ഷിചേർക്കാനുള്ള ഹരജിക്കാരെൻറ ആവശ്യം കോടതി അനുവദിച്ചു. സാമ്പത്തിക വിഷയങ്ങളിൽ മാത്രമേ ഇ.ഡിക്ക് അന്വേഷണം സാധ്യമാകൂവെന്നും മോൻസൺ കേസിലെ മറ്റ് വിഷയങ്ങളിൽ സി.ബി.ഐയാണ് അന്വേണം നടത്തേണ്ടതെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.