മോൻസണിന്‍റെ ആനക്കൊമ്പ് ഒട്ടക അസ്ഥി; വാങ്ങിയത് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഷോപ്പിൽനിന്ന്
text_fieldsകൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിെൻറ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നതിലേറെയും വ്യാജമാണെന്നതിന് കൂടുതൽ തെളിവുകൾ. വനംവകുപ്പ് കസ്റ്റഡിയിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവിടെനിന്ന് ലഭിച്ച ആനക്കൊമ്പുൾപ്പെടെ വസ്തുക്കൾ വ്യാജമാണെന്ന് വ്യക്തമായത്. ഇവയുടെ ശാസ്ത്രീയ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ഉടൻ ലഭിക്കും.
മോൻസണിെൻറ മ്യൂസിയത്തിൽനിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ഒട്ടകത്തിന്‍റെ അസ്ഥിപോലുള്ള വസ്തുവിൽ കൃത്രിമം നടത്തി ഉണ്ടാക്കിയതാണെന്ന് വനംവകുപ്പിന് മൊഴി ലഭിച്ചിരുന്നു. 8000രൂപക്ക് വാങ്ങിയവ ആണിതെന്ന് ഇവ കൈമാറിയ ഷോപ്പുടമകൾ മൊഴി നൽകിയിട്ടുണ്ട്. രാജസ്ഥാനിൽ നിർമിക്കുന്നവയാണിതെന്നാണ് മൊഴി. ഇത് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ഷോപ്പിൽനിന്നാണ് വാങ്ങിയത്.
കാക്കനാട്ടെ ഇയാളുടെ സുഹൃത്തിെൻറ വീട്ടിൽനിന്ന് നേരേത്ത തിമിംഗല അസ്ഥിയിൽ നിർമിച്ചതെന്ന് കരുതുന്ന വ്യാജ ആനക്കൊമ്പ് പിടിച്ചെടുത്തിരുന്നു. ഇത് ഇയാളുടെ സുഹൃത്ത് കൈമാറിയതാണെന്നാണ് മൊഴി. ആനക്കൊമ്പ് വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇതിൽ തുടർനടപടി ഉണ്ടാകില്ല. അതേസമയം, ശംഖ് ഉൾപ്പെടെ ചില അപൂർവ വസ്തുക്കളും ഇയാളുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തിരുന്നു. ഇത് ൈകവശം വെക്കാൻ അനുവാദമില്ലാത്തതാണ്. ഈ കേസിൽ വരും ദിവസങ്ങളിൽ ഇയാളെ ചോദ്യം ചെയ്യും. വ്യാജ പുരാവസ്തുക്കൾ വൻതുകക്ക് വിൽപന നടത്തിയെന്ന് പറയുമ്പോഴും വഞ്ചിക്കപ്പെട്ടത് സംബന്ധിച്ച പരാതികൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.