ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ബിനീഷിന് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയുന്നതിനായാണ് അറസ്റ്റിലായി 60 ദിവസം പൂർത്തിയാകുന്ന ഡിസംബർ 28ന് മുമ്പായി പ്രാഥമിക കുറ്റപത്രം നൽകിയത്. നാലാം പ്രതിയാക്കിയാണ് ഇ.ഡിയുടെ കുറ്റപത്രം. ബംഗളൂരു മയക്കുമരുന്ന് കേസിൽ എൻ.സി.ബി അറസ്റ്റ് ചെയ്ത മലയാളിയായ മുഹമ്മദ് അനൂപ് ഒന്നാം പ്രതിയും കന്നട സീരിയൽ നടി അനിഖ രണ്ടാം പ്രതിയും മലയാളി റിജേഷ് രവീന്ദ്രൻ മൂന്നാം പ്രതിയുമാണ്.
ബംഗളൂരു സിറ്റി സെഷൻസ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ രാഹുൽസിൻഹ കുറ്റപത്രം സമർപ്പിച്ചത്. ഒക്ടോബര് 29നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. നിലവിൽ പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ബിനീഷ്. രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് ബിനീഷിനെ അറസ്റ്റ് ചെയ്യുന്നത്.
ഏഴുവർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും ഇതിൽ 1.22 കോടി രൂപക്ക് മാത്രമാണ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചതെന്നുമാണ് ഇ.ഡി കണ്ടെത്തൽ. ബാക്കി തുക മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ച പണമാണെന്നാണ് ഇ.ഡി കോടതിയിൽ വാദിച്ചത്.
ജാമ്യാപേക്ഷ പ്രത്യേക സെഷൻസ് കോടതി തള്ളിയതിനെതിരെ അഭിഭാഷകർ ഹൈകോടതിയിൽ ഹരജി നൽകാനിരിക്കെയാണ് ഇ.ഡി സിറ്റി സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.