തത്ത മുത്തശ്ശിയുടെ രണ്ടാമത്തെ പണച്ചാക്കും കണ്ടെടുത്തു
text_fieldsകോട്ടായി: ചാക്കിൽ കെട്ടിയ നോട്ടുകൾ ഉണക്കാൻ വെച്ച തത്ത മുത്തശ്ശിയുടെ വീട്ടിലെ മുറി പരിശോധിച്ചപ്പോൾ നോട്ട് നിറച്ച രണ്ടാമതൊരു ചാക്കുകൂടി കണ്ടെടുത്തു. എണ്ണിയപ്പോൾ 47,000 രൂപ. ആദ്യത്തെ ചാക്കിൽനിന്ന് കിട്ടിയതും ഇപ്പോഴത്തേതും ചേർത്താൽ തുക 1.5 ലക്ഷം കവിയും. കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടായി ചെറുകുളം പാലക്കോട് വീട്ടിൽ തത്ത (85) തെൻറ കൈയിലെ ചാക്കുകെട്ട് മഴ നനഞ്ഞതോടെ കോട്ടായി ചെമ്പൈ ഗ്രൗണ്ടിൽ സാരി വിരിച്ച് നോട്ടുണക്കാൻ ശ്രമിച്ചത് ശ്രദ്ധയിൽപെട്ട നാട്ടുകാർ കോട്ടായി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ച് നോട്ട് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. അന്നുതന്നെ ആരോഗ്യ പ്രവർത്തകർ എത്തി ആംബുലൻസ് വിളിച്ച് തത്തയെ ജില്ല ആശുപത്രിയിൽ എത്തിച്ച് ക്വാറൻറീനിലാക്കി. ഞായറാഴ്ച നാട്ടുകാരും ബന്ധുക്കളും ഇവരുടെ മുറി പരിശോധിച്ചപ്പോഴാണ് നോട്ട് നിറച്ച രണ്ടാമത്തെ ചക്കും കിട്ടിയത്. രണ്ട് സംഖ്യയും ബാങ്കിൽ നിക്ഷേപിക്കാനായി ആദ്യം കോട്ടായിയിലെ സ്റ്റേറ്റ് ബാങ്കിനെ സമീപിച്ചു.
തത്ത ക്വാറൻറീനിൽ ആയതിനാൽ അക്കൗണ്ട് തുടങ്ങാൻ കഴിയില്ലെന്നറിയിച്ചതോടെ കോട്ടായി സർവിസ് സഹകരണ ബാങ്കിനെ സമീപിച്ചപ്പോഴാണ് തത്തക്ക് കോട്ടായി സർവിസ് സഹകരണ ബാങ്കിൽ പെരുംകുളങ്ങര ശാഖയിൽ നിലവിൽ അക്കൗണ്ടുള്ളതായും അതിൽ 26,000 രൂപ നിക്ഷേപമുള്ളതായും അറിയുന്നത്. അതോടെ ചാക്ക് കെട്ടുകളിൽനിന്ന് ലഭിച്ച 1.5 ലക്ഷത്തോളം രൂപ ഇതേ അക്കൗണ്ടിൽ സ്ഥലം വാർഡ് മെംബറുടെ സാന്നിധ്യത്തിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. ബാങ്കിലെത്തിയപ്പോൾ കുറെ നോട്ടുകൾ കീറിപ്പറിഞ്ഞതാണെന്നും അത് വേർതിരിച്ചു തരണമെന്നും പറഞ്ഞു. പിന്നീട് പണം ഈ രീതിയിൽ ബാങ്കിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.