Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോഹൻലാൽ ഇനി ‘തൂഫാൻ...

മോഹൻലാൽ ഇനി ‘തൂഫാൻ വാരിയർ’; ലഹരിക്കെതിരായ പോരാട്ടത്തിന് പൊലീസുമായി കൈകോർത്തു

text_fields
bookmark_border
മോഹൻലാൽ ഇനി ‘തൂഫാൻ വാരിയർ’; ലഹരിക്കെതിരായ പോരാട്ടത്തിന് പൊലീസുമായി കൈകോർത്തു
cancel

തിരുവനന്തപുരം: ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കേരള പൊലീസ് നയിക്കുന്ന പ്രത്യേക ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ടി’ ന് പൂർണ പിന്തുണ പ്രഖ്യാപിച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായും ദൗത്യത്തിന്റെ നോഡൽ ഓഫിസറായ ഐ.ജി പുട്ട വിമലാദിത്യയുമായും കൂടിക്കാഴ്ച നടത്തി. ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന നടപടികൾക്ക് പിന്തുണ അറിയിച്ച അദ്ദേഹം, സമൂഹത്തിന്റെ എല്ലാ മേഖലകളെയും പങ്കാളികളാക്കുന്ന ജനകീയ മുന്നേറ്റമെന്ന് ഓപ്പറേഷൻ തൂഫാനെ വിശേഷിപ്പിച്ചു.

ലഹരിമാഫിയക്കെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടികൾ സ്വീകരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കേരള പൊലീസിനെയും സംസ്ഥാന സർക്കാരിനെയും താരം അഭിനന്ദിച്ചു. അനേകം കുടുംബങ്ങളെയും യുവജനങ്ങളെയും വിദ്യാർഥികളെയും ലഹരിയുടെ അപകടവലയത്തിൽനിന്ന് രക്ഷപ്പെടുത്താൻ ഈ ദൗത്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്റെ മാതാപിതാക്കളുടെ സ്മരണാർഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷൻ രൂപകൽപ്പന ചെയ്ത ‘സേ നോ ടു ഡ്രഗസ്​’ എന്ന ലഹരിവിരുദ്ധ പദ്ധതിയുടെ രൂപരേഖ മോഹൻലാൽ ആഭ്യന്തരമന്ത്രിക്ക് കൈമാറി. ലഹരി വിമുക്തിയും പുനരധിവാസവും ലക്ഷ്യമിട്ട് ഫൗണ്ടേഷൻ ഇതിനോടകം തന്നെ നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും, ലഹരിവിരുദ്ധ പോരാട്ടങ്ങളുമായി തുടർന്നും പരിപൂർണമായി സഹകരിച്ച് മുന്നോട്ടുപോകും എന്നും മോഹൻലാൽ വ്യക്തമാക്കി.

ഓപ്പറേഷൻ തൂഫാന് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയും സഹകരണവും പ്രതീക്ഷ നൽകുന്നതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മോഹൻലാലിനെ പോലെ ജനങ്ങൾ നെഞ്ചേറ്റിയ ഒരു താരം ഈ ദൗത്യത്തിന് പിന്തുണ നൽകുന്നത് ഓപ്പറേഷൻ തൂഫാന് പുതിയ ഊർജ്ജം പകരും.

സമൂഹത്തിൽ വലിയ സ്വാധീനം സൃഷ്ടിക്കുന്ന അദ്ദേഹത്തെപ്പോലെ ഒരാൾ ദൗത്യത്തിനൊപ്പം നിൽക്കുന്നത് ലഹരിക്കെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ സഹായിക്കും. ഓപ്പറേഷൻ തൂഫാൻ താൽക്കാലിക നടപടിയല്ലെന്നും ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ കൂടുതൽ ശക്തമായും വ്യാപകമായും ദൗത്യം മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്കൂളുകൾ, കോളജുകൾ, ഹോസ്റ്റലുകൾ, റസിഡൻഷ്യൽ മേഖലകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്ക്കരണവും നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തുമെന്നും, പൊതുജന പങ്കാളിത്തത്തോടെ എല്ലാ മേഖലകളിലും ‘തൂഫാൻ വാരിയേഴ്സ്’ രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും വലിയ ശക്തി ജനപങ്കാളിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരിക്കടത്ത് തടയുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ഏകോപിത സംവിധാനവും ദേശീയ ഏജൻസികളുടെ സഹകരണവും ഉറപ്പുവരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

കര, നാവിക, വ്യോമസേനകൾ, കോസ്റ്റ് ഗാർഡ്, വിമാനത്താവള-തുറമുഖ അധികാരികൾ എന്നിവരുമായി സഹകരിച്ചുള്ള ശക്തമായ പ്രതിരോധ ശൃംഖല സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലഹരിമുക്ത സമൂഹത്തിനായുള്ള ഈ ജനകീയ മുന്നേറ്റത്തിൽ മോഹൻലാലിനെപ്പോലുള്ള ദേശീയ-അന്തർദേശീയ സ്വീകാര്യതയുള്ള വ്യക്തിത്വത്തിന്റെ പങ്കാളിത്തം ദൗത്യത്തിന് കൂടുതൽ കരുത്തും ജനപിന്തുണയും നൽകുമെന്ന് ഐ.ജി പുട്ട വിമലാദിത്യ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഈ മാതൃക രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ചയുടെ ഭാഗമായി ആഭ്യന്തരമന്ത്രി മോഹൻലാലിന് ‘അയാം തൂഫാൻ വാരിയർ’ ബാഡ്ജ് സമ്മാനിച്ചു. ബാഡ്ജ് ഏറ്റുവാങ്ങിയ മോഹൻലാൽ കേരള പൊലീസ് നടത്തുന്ന ഈ ചരിത്ര ദൗത്യത്തിൽ സർവ്വപിന്തുണയും നൽകി മുന്നോട്ടുള്ള വഴികളിൽ ഒപ്പം ഉണ്ടാകും എന്ന് ഉറപ്പുനൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaKerala PoliceMohanlalcampignAnti-Drugs
News Summary - Mohanlal becomes 'Thoofan Warrior'; joins police in anti-drug fight
Next Story