രാജ്യം ശവപ്പറമ്പാക്കിയ മോദിയും കൂട്ടരും അധികാരത്തിൽനിന്ന് പുറത്തുപോകണം -ഡോ. എസ്.ക്യു.ആർ ഇല്യാസ്
text_fieldsതിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ ശവപ്പറമ്പാക്കിയെന്നും മോദിയും കൂട്ടരും അധികാരം വിട്ടൊഴിഞ്ഞ് പോകുകയാണ് വേണ്ടതെന്നും വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ ഡോ. എസ്.ക്യു.ആർ. ഇല്യാസ്. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വെർച്വൽ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയെയും ജനാധിപത്യത്തേയും സമ്പൂർണമായി തകർക്കുന്ന ഭരണമാണ് ഏഴുവർഷം കൊണ്ട് നടന്നത്. പാർലമെൻറിനെ നോക്കുകുത്തിയാക്കി ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് ഏകാധിപത്യ ഭരണകൂടമാകാനാണ് മോദി സർക്കാർ ശ്രമിച്ചത്.
മാധ്യമങ്ങളെ വിലക്കെടുത്തും വ്യാജപ്രചരണങ്ങൾ ജനങ്ങളിലേക്ക് നിരന്തരം പ്രക്ഷേപണം ചെയ്തും ഊതിവീർപ്പിച്ച ബലൂൺ മാത്രമാണ് മോദി സർക്കാർ. കശ്മീർ, മുത്തലാഖ്, പൗരത്വ നിഷേധം, കാർഷിക ബില്ല തുടങ്ങിയ ഭരണഘടനാ വിരുദ്ധ നടപടികൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. കോവിഡ് മഹാമാരി രാജ്യത്ത് പടർന്നുപിടിക്കുമ്പോഴും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ മുൻകരുതലുകളോ എടുക്കുന്നതിൽ സമ്പൂർണ പരാജയമാണ് സർക്കാർ.
സാഹചര്യം മുതലെടുത്ത് വൻകിട വാക്സിൻ ലോബിയുടെ കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന വാക്സിൻ നയമാണ് സർക്കാറിേന്റത്. കോടതി ഇടപെട്ട ശേഷമാണ് വാക്സിൻ സൗജന്യമാക്കിയത്.
കർഷകരുടെയും സ്ത്രീകളുടെയും ദലിത്-ആദിവാസി മുസ്ലിം വിഭാഗങ്ങളുടെയും ജീവിതം ഇന്ത്യയിൽ അരക്ഷിതമായി മാറിയിരിക്കുകയാണ്. ആൾക്കൂട്ട കൊലകൾ എന്നപേരിൽ ഹിന്ദുത്വ ഫാഷിസ്റ്റുകൾ നടത്തുന്ന ആക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മോദി സ്വീകരിക്കുന്നത്. നോട്ട് നിരോധനത്തിലൂടെയും ജി.എസ്.ടിയിലൂടെയും ഇന്ത്യയിലെ സാമ്പത്തിക നില സമ്പൂർണമായി തകർന്നിരിക്കുകയാണ്. അന്ധവിശ്വാസങ്ങളും ആക്രമണങ്ങളും കൊണ്ട് മാത്രം രാജ്യത്തെ വികസിപ്പിക്കാൻ ശ്രമിക്കുന്ന മോദിസർക്കാറിന് ഒരുനിലക്കും ഭരണത്തിൽ തുടരാൻ അർഹതയില്ല.
ജുഡീഷ്യറിയെയും ബ്യൂറോക്രസിയെയും സംഘ്പരിവാർ ആശയങ്ങൾ നടപ്പാക്കാനുള്ള ചട്ടുകമായി മാറ്റാനാണ് മോദി സർക്കാറിന്‍റെ നീക്കം. രാജ്യത്ത് ജനങ്ങൾ മരിച്ചുവീഴുമ്പോൾ നിസ്സംഗമായി നിന്ന മോദി സർക്കാർ ജനം ചവിട്ടി പുറത്താക്കുന്നതിന് മുമ്പ് സ്വയം ഒഴിഞ്ഞ് പോകുകായാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് വംശഹത്യയിലൂടെ അധികാര പാത വെട്ടിത്തുറന്ന മോദിക്ക്, മഹാമാരിയിൽ ജനങ്ങൾ മരിച്ചു വീഴുന്നതിൽ പ്രത്യേകമായ യാതൊരു വികാരവും ഉണ്ടാകാനിടയില്ലെന്ന് വെർച്വൽ റാലിയിൽ അധ്യക്ഷത വഹിച്ച പാർട്ടി സംസഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ജനാധിപത്യ തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാൻ കോർപറേറ്റുകളെ കൂട്ടുപിടിച്ച് കള്ളപ്പണം രാജ്യത്ത് വ്യാപകമായി ഒഴുക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. കെ. സുരേന്ദ്രനിൽ മാത്രം അവസാനിക്കുന്നതല്ല കേരളത്തിൽ ബി.ജെ.പി ഒഴുക്കിയ കള്ളപ്പണം. തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിൽ ബി.ജെ.പി വിതരണം ചെയ്ത കള്ളപ്പണത്തെ കുറിച്ച് കൂടുതൽ വിശദ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടന്ന വെർച്വൽ റാലിയിൽ വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം, ദേശീയ സെക്രട്ടറി ഇ.സി. ആയിഷ, സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം, ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്, വൈസ് പ്രസിഡന്‍റ് സുരേന്ദ്രൻ കരിപ്പുഴ, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി, വിമൺ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ്, ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡന്‍റ് നജ്ദ റൈഹാൻ, ജോസഫ് ജോൺ, പ്രേമ ജി. പിഷാരടി എന്നിവർ സംസാരിച്ചു.
വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ല പ്രസിഡന്‍റ് എൻ.എം. അൻസാരി നന്ദി പറഞ്ഞു. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ 10,000ലധികം കേന്ദ്രങ്ങളിൽനിന്നും 18,000ലധികം പ്രവർത്തകരും ബഹുജനങ്ങളും വെർച്വൽ റാലിയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.