"2019ലെ തെരഞ്ഞെടുപ്പ് സമയത്ത് ആന്‍റോ ആന്‍റണി രണ്ട് കോടി വാങ്ങി, തിരികെ നൽകിയത് 20 ലക്ഷം മാത്രം"; ആരോപണവുമായി എം.എൻ രാജു
text_fieldsപത്തനംതിട്ട: ആന്‍റോ ആന്‍റണിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി കോൺഗ്രസ് നേതാവ് എം.എൻ രാജു. തെരഞ്ഞെടുപ്പ് സമയത്ത് ആന്‍റോ ആന്‍റണി രണ്ടു മാസത്തിനകം തിരികെ നൽകാമെന്ന് പറഞ്ഞ് തന്നിൽ നിന്ന് രണ്ട് കോടി വാങ്ങിയെന്നും എന്നാൽ 20 ലക്ഷം മാത്രമാണ് തിരികെ നൽകിയതെന്നുമാണ് വെളിപ്പെടുത്തൽ. നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഫിനാൻസ് ഉടമയായ രാജു നിക്ഷേപകരുടെ പണമാണ് ആന്‍റോക്ക് നൽകിയതെന്ന് ക്രൈംബ്രാഞ്ചിനെയും ഇഡിയെയും അറിയിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പ് സമയത്ത് പല സമയത്തും വന്നിരുന്നുവെന്നും രണ്ട് മാസത്തിനകം പണം തിരികെ നൽകാമെന്ന ഉറപ്പിൻമേൽ ഈടില്ലാതെ 2 കോടി നൽകിയതെന്നുമാണ് എം.എൻ രാജുവിന്‍റെ വെളിപ്പെടുത്തൽ. അന്ന് തങ്ങൾ യു.ഡി.എഫിന്‍റെ ഭാഗമായതുകൊണ്ടാണ് പണം നൽകി സഹായിച്ചതെന്നും രാജു പറഞ്ഞു.
സ്ഥാപനം പ്രതിസന്ധി ഘട്ടത്തിലെത്തിയ സമയത്ത് എം.പിയുടെ വീട്ടിൽ ചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നും ആയിരം തവണയെങ്കിലും പണത്തിനായി ആന്‍റോയെ സമീപിച്ചിട്ടുണ്ടെന്നും രാജു ആരോപിച്ചു.
തന്ത്രി കണ്ഠരര് രാജീവരർക്ക് സ്ഥാപനത്തിൽ നിക്ഷേപമില്ലെന്ന് രാജു വ്യക്തമാക്കി. ഇത് സംബന്ധിച്ച് അന്വേഷണത്തിനായി ഇ.ഡി സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

