Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുഷാർ...

തുഷാർ വെള്ളാപ്പള്ളിക്കെതി​രെ ലുക്കൗട്ട് നോട്ടീസ്

text_fields
bookmark_border
Thushar Vellappally
cancel

കൊച്ചി: ബി.ജെ.പിക്കായി തെലങ്കാന എം.എൽ.എമാരെ വിലക്കെടുത്ത് കൂറുമാറ്റാൻ ശ്രമിച്ച സംഭവത്തിൽ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ ​ഹൈദരാബാദ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഓപറേഷന്‍ താമര കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാലാണ് നോട്ടീസ്. ഡോ. ജഗ്ഗു സ്വാമിക്കെതിരെയും ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കേരള എൻ.ഡി.എ കൺവീനറായ തുഷാര്‍ വെള്ളാപ്പള്ളിയോടും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിനോടും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ജെഗു സ്വാമിയോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ തെലങ്കാന പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഹൈദരാബാദിലെ പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലെത്താനായിരുന്നു നിര്‍ദേശം. എന്നാൽ, ഇവർ നിർദേശം പാലിച്ചില്ല. ഇതേതുടർന്നാണ് നടപടി.

തെലങ്കാന ഭരിക്കുന്ന ടി.ആർ.എസിനെ കുതിരക്കച്ചവടത്തിലൂടെ പുറത്താക്കി ഭരണം പിടിക്കാനുള്ള ശ്രമമാണ് തന്ത്രപരമായ നീക്കത്തിലൂടെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തകർത്തത്. ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമങ്ങളുടെ തെളിവുകൾ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു (കെ.സി.ആർ) പുറത്തുവിട്ടിരുന്നു. ടി.ആർ.എസ് എം.എൽ.എമാരെ കാലുമാറ്റാൻ തുഷാർ വെള്ളാപ്പളി നൂറ് കോടി രൂപ വാഗ്ദാനം ചെയ്‌തതുവെന്നാണ് കെ.സി.ആർ ആരോപിച്ചത്. നാല് എം.എൽ.എമാരെ വിലക്കെടുക്കാൻ ചുക്കാൻ പിടിച്ചത് തുഷാറാണെന്നാണ് പ്രധാന ആരോപണം. എം.എൽ.എമാരെ സ്വാധീനിക്കാൻ പണവുമായി എത്തിയ മൂന്ന് ഏജന്റുമാരെ കഴിഞ്ഞ ദിവസം തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തെലങ്കാന രാഷ്ട്ര സമിതി എം.എൽ.എമാരുമായി തുഷാർ ഫോണിൽ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംഭാഷണത്തിനിടെ ബി.ജെ.പി നേതാവായ ബി.എൽ സന്തോഷുമായി സംസാരിക്കാൻ അവസരം നൽകാമെന്നാണ് തുഷാർ വാഗ്ദാനം നൽകിയത്.

'ഓപറേഷന്‍ താമര' എന്നുപേരിട്ട കുതിരക്കച്ചവടത്തിന് 'ചര്‍ച്ച'യ്ക്കെത്തി അറസ്റ്റിലായ മൂന്ന് ഏജന്റുമാരുടെയും സംഭാഷണങ്ങളില്‍ തുഷാറിനെയും ബി.എല്‍. സന്തോഷിനെയും ജഗു സ്വാമിയെയും കുറിച്ച് പലതവണ പറയുന്നുണ്ട്. അറസ്റ്റിലായവ​രെ അഹമ്മദാബദിലിരുന്ന് തുഷാറാണു നിയന്ത്രിച്ചതെന്നാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പറഞ്ഞത്. പണം വാഗ്ദാനം ചെയ്ത ജഗു സാമിയെ തേടി പൊലീസ് ഇടപ്പള്ളിയിലെ ആശുപത്രിയില്‍ തൊട്ടടുത്ത ദിവസം റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിറകെയാണു ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.

അതിനിടെ, കേസ് സിബിഐയ്ക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തെലങ്കാന ഹൈകോടതി​യെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നിരീക്ഷണത്തിലാക്കിയാണ് കോടതി ഉത്തരവിട്ടത്.

ഒരു എം.എൽ.എക്ക് നൂറുകോടി എന്നതായിരുന്നു തുഷാറിന്റെ സംഘത്തിന്റെ വാഗ്ദാനം. ഇങ്ങനെ എം.എൽ.എമാർക്ക് പണം നല്കുന്നതിന്റ ദൃശ്യങ്ങളാണ് ചന്ദ്രശേഖര റാവു പുറത്തുവിട്ടിരുന്നത്. തുഷാർ വെള്ളാപ്പള്ളി എം.എൽ.എമാരെ സമീപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതിൽ പ്രധാനം. എന്നാൽ, ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി രംഗത്ത് വന്നു. പുറത്ത് വിട്ട ദൃശ്യങ്ങൾ വ്യാജമാണെന്നായിരുന്നു കിഷൻ റെഡ്ഡിയുടെ വാദം.

താൻ എം.എൽ.എമാരെ ആരെയും കണ്ടിട്ടില്ലെന്നും അങ്ങനെയൊരു ആരോപണം ഉണ്ടെങ്കിൽ തെളിവ് കൊണ്ടുവരട്ടെയെന്നുമായിരുന്നു ബി.ഡി.ജെ.എസ് അധ്യക്ഷൻ കൂടിയായ തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്. 'എം.എൽ.എമാരെ കാണുകയോ അവർക്ക് പണം കൊടുക്കാമെന്ന വാഗ്ദാനം നൽകുകയോ ചെയ്തിട്ടില്ല. തെളിവുകൾ കൊണ്ടുവന്നാൽ മറുപടി കൊടുക്കാം. താനും അമിത്ഷായുമായിരിക്കുന്ന ചിത്രങ്ങൾ ഒരുപാടുണ്ട്. അത് ഫേസ്ബുക്കിൽനിന്ന് മറ്റും കിട്ടും. അവിടെ ഉണ്ടായിട്ടുള്ള രാഷട്രീയ പ്രശ്‌നങ്ങളാൽ ആരെങ്കിലും മുന്നണി വിട്ടുപോകുന്ന കാര്യത്തിൽ തനിക്ക് ഒന്നുംപറയാനില്ല. എന്നെ പലരും വിളിക്കാറുണ്ട് അവർ ഏജന്റുമാരാണൊ എന്നൊന്നും അറിയില്ല. ചന്ദ്രശേഖരറാവു കോടതിയിൽ പോവുകയോ തെളിവുകൾ നൽകുകയോ ചെയ്യട്ടെ. അപ്പോൾ പ്രതികരിക്കാം' -എന്നായിരുന്നു അന്ന് തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:telanganaThushar Vellappallyk chandrasekhar raoTRSbjpMLA Poaching
News Summary - MLA poaching case: Lookout notice issued against Thushar Vellappally
Next Story