കോഴിക്കോട്: ഹരിതവിഷയത്തിൽ മുസ്ലിം ലീഗിന്‍റെ ഔദ്യോഗിക നിലപാടിന് ഒപ്പമാണെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ. ഹരിതയിലെ കുട്ടികളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല. സ്ഥാനങ്ങളിൽ നിന്ന് നീക്കി എന്നല്ലാതെ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കാൻ അവർക്ക് അവകാശമുണ്ട്. ഹരിത നേതാക്കൾക്കെതിരായ നടപടി വിഷയത്തിൽ പുനരാലോചനയുണ്ടാകില്ലെന്നും മുനീർ പറഞ്ഞു. പാർട്ടിക്കാണ് അതിനുള്ള അവകാശം. വ്യക്തിപരമായി തനിക്കതിൽ ഒന്നും ചെയ്യാനില്ലെന്നും മുനീർ പറഞ്ഞു.
സാദിഖലി തങ്ങൾ ഇടപെട്ട് പ്രശ്നം പി.കെ നവാസിന് അനുകൂലമാക്കുകയായിരുന്നുവെന്ന ആരോപണം ശരിയല്ലെന്ന് എം.കെ മുനീർ പറഞ്ഞു. ഹരിത നേതാക്കളുടെ പരാതി ലീഗ് നേതൃത്വം കേട്ടിരുന്നു. രണ്ട് വിഭാഗങ്ങൾക്കും പറയാനുള്ള കാര്യങ്ങൾ നേതൃത്വം കേട്ടു. എന്നാൽ പിന്നീട് നേതൃത്വം എടുത്ത തീരുമാനത്തിൽ അവർക്ക് സംതൃപ്തി ഉണ്ടായില്ല.
സമാന്തര കൂട്ടായ്മ ഉണ്ടാക്കും എന്ന് ഹരിത നേതാക്കൾ പറഞ്ഞിട്ടില്ല. ലീഗിന്‍റെ പ്രത്യശാസ്ത്രം ഉപേക്ഷിച്ച് പോകാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് പറഞ്ഞത്. ഹരിത എന്ന് പറയുന്ന പ്ലാറ്റ്ഫോമിൽ അവർ വീണ്ടും തുടരാമെന്നും എം.കെ മുനീർ വ്യക്തമാക്കി.