കേരളത്തിലെ ലോട്ടറി വിൽപന നിയമാനുസൃതമെന്ന് മിസോറാം സർക്കാർ
text_fieldsതിരുവനന്തപുരം: മിസോറം ലോട്ടറിയോടുള്ള കേരള സർക്കാറിെൻറ നിലപാട് അന്യായമാണെന്നും നിയമപ്രകാരമാണ് ലോട്ടറി വിൽപനയെന്നും മിസോറം സർക്കാർ. മലയാളത്തിലെ ചില പത്രങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കി മിസോറം ലോട്ടറി ഡയറക്ടർ പരസ്യം നൽകിയത്. സംസ്ഥാനത്ത് മിസോറം ലോട്ടറി വിൽപന നിരോധിക്കണമെന്ന ആവശ്യത്തിൽ കേരളം ഉറച്ചുനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇൗ പരസ്യം.
കേരളത്തിലെ ലോട്ടറി വിൽപനയും നറുക്കെടുപ്പും നടത്തുന്നത് നിയമപരമായാണെന്നും അത് തടയുന്നത് അന്യായമാണെന്നും പരസ്യത്തിൽ ചൂണ്ടിക്കാട്ടുന്നു. പശ്ചിമ ബംഗാൾ, പഞ്ചാബ്, ഗോവ തുടങ്ങി നിരവധി സംസ്ഥാനങ്ങൾ മിസോറം ലോട്ടറിയോട് തടസ്സങ്ങൾ ഉന്നയിച്ചില്ലെന്നും പറയുന്നു. ജൂലൈ 31ന് ടിക്കറ്റ് വിൽപന ആരംഭിച്ച് ഇൗമാസം ഏഴിന് നറുക്കെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇത് സംബന്ധിച്ച പത്രപരസ്യം വന്നപ്പോഴാണ് സംസ്ഥാന സർക്കാർപോലും ഇക്കാര്യം അറിഞ്ഞത്. തുടർന്ന് മിസോറം ലോട്ടറി കേരളത്തിൽ വിൽപന നടത്താനാകില്ലെന്നും ചട്ടലംഘനമാണ് മിസോറം നടത്തിയതെന്ന നിലപാടുമായി കേരളം രംഗത്തെത്തി.
സംസ്ഥാനത്ത് വിൽപനക്കെത്തിച്ച മിസോറം ലോട്ടറി കണ്ടുകെട്ടാൻ പൊലീസിനെയും നികുതി വകുപ്പ് ഉദ്യോഗസ്ഥരെയും സർക്കാർ നിയോഗിച്ചു. പലയിടങ്ങളിലും പരിശോധന നടത്തി ലോട്ടറികൾ പിടിച്ചെടുത്തു. തുടർന്ന് ലോട്ടറി നടത്തിപ്പ് സംബന്ധിച്ച് മിസോറം കേരളത്തിന് കത്തയച്ചു. എന്നാൽ, നിയമവിരുദ്ധമായാണ് മിസോറം ലോട്ടറി പ്രവർത്തിക്കുന്നതെന്നും സി.എ.ജി ഇത് കണ്ടെത്തിയിട്ടുണ്ടെന്നും ആ സാഹചര്യത്തിൽ മിസോറം ലോട്ടറി നിരോധിക്കണമെന്നും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.
മിസോറം സർക്കാറിനും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചു. വീണ്ടും മിസോറം സർക്കാർ കേരള ചീഫ്സെക്രട്ടറിക്ക് കത്തയച്ചുവെങ്കിലും അതും കേരളം അംഗീകരിച്ചില്ല. ആ സാഹചര്യം നിലനിൽക്കെയാണ് വീണ്ടും പത്രപ്പരസ്യവുമായി മിസോറം സർക്കാർ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.