മിഴാവിൽ വിരലോടുമ്പോൾ ഈ അമ്മയുടെ ഇടനെഞ്ചിൽ ഉടുക്കുകൊട്ട്
text_fieldsകൂടിയാട്ടവേദിയിലെ മിഴാവിൽ വിരലോടുമ്പോൾ ഈ അമ്മയുടെ ഇടനെഞ്ചിൽ ഉത്കണ്ഠയുടെ ഉടുക്കുകൊട്ടാണ്. കൊച്ചുമകൾ ഗായത്രി മുഖ്യവേഷമണിയുന്ന കളിയിൽ ഒന്നാം സ്ഥാനമുറപ്പിച്ചാലേ പിന്നെ ജലപാനംപോലുമുള്ളൂ. ഇത് 78കാരിയായ മാന്നനൂർ കുന്നംകാട്ടിൽ തങ്കഅമ്മ അഞ്ചു വർഷമായി പാലിക്കുന്ന ചിട്ടയാണ്. നാലു മക്കളെ പെറ്റ തങ്ക അമ്മ ആദ്യമായി കണ്ണെഴുതിച്ച് പൊട്ടുതൊടീച്ച പേരക്കുട്ടിയാണ് ഗായത്രി.
ആ സ്നേഹവും വാത്സല്യവും ഒരു ശിശുവിനോടെന്നപോലെ പന്ത്രണ്ടാ ക്ലാസുകാരിയോടുണ്ട്. ഗായത്രിയുടെ കാര്യത്തിൽ പട്ടാമ്പി എടപ്പലം പി.ടി.എം.വൈ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ അമ്മ സുജാതയേക്കാൾ ആധിയും ഉത്കണ്ഠയും മുത്തശ്ശിക്കാണ്.
സമ്മാനമെങ്ങാനും വഴുതിപ്പോയാൽ കുഞ്ഞുമനസ്സ് വിങ്ങുന്നത് കാണാനുള്ള കരുത്തവർക്കില്ല. ഉപജില്ല മത്സരം തൊട്ട് പ്രായം മറന്ന് ഒരു നിഴൽപോലെ അവർ കൂടെയുണ്ട്. മിഴാവിൽ വിരൽ പെരുക്കം തുടങ്ങി തിരനോട്ടത്തിനുശേഷം ഗ്വോ ഗ്വോയ് വിളി കേട്ടാൽ പിന്നെ ഇരിപ്പുറക്കില്ല. കൂടിയാട്ടം ആസ്വദിച്ച് മത്സരഫലംകൂടി കേട്ട് കൊച്ചുമോളെ അഭിനന്ദിച്ചു മാത്രമേ യാത്രപറയൂ. മുമ്പ് നടന്ന സംസ്ഥാന സ്കൂൾ കലോത്സവം കാണാൻ കഴിയാത്ത സങ്കടം തീർത്തത് ഇക്കൊല്ലമാണ്. കൊച്ചുമോളുടെ കൂടിയാട്ടം കൺനിറയെ കണ്ടാണ് മകൾ സുജാതെക്കാപ്പം മടങ്ങിയത്.
എട്ടാം ക്ലാസ് മുതൽ സംസ്കൃതപദ്യത്തിലും കൂടിയാട്ടത്തിലും പി.ടി.എം.വൈ ഹയർ സെക്കൻഡറി സ്കൂളിലെ ഗായത്രി എസ്. ഉണ്ണിയുണ്ട്. തുടർച്ചയായി അഞ്ചു വർഷവും കൂടിയാട്ടത്തിലെ ജില്ലാ കിരീടം ഇവർക്കാണ്. സംസ്ഥാനതലത്തിലും എടപ്പലം കൂടിയാട്ടക്കിരീടം നേടിയിട്ടുണ്ട്. ബാലി വധത്തിൽ ബാലിയായി അരങ്ങിനെ ത്രസിപ്പിക്കുന്ന ഗായത്രിയിലൂടെയാണ് ഒന്നാം സ്ഥാനം വിദ്യാലയം ആവർത്തിച്ചുറപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.