തൃശൂരിൽ കാണാതായ പെട്രോൾ പമ്പ് ഉടമയുടെ മൃതദേഹം കണ്ടെത്തി
text_fieldsഗുരുവായൂര്‍: കയ്പമംഗലത്തെ പെട്രോള്‍ പമ്പുടമയെ തട്ടിക്കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊന്ന് റോഡരികിൽ തള്ളി. വഴിയമ്പലത്തെ മൂന്നുപീടിക ഫ്യൂവല്‍സ് ഉടമ കാളമുറി ആമ്പാട് കോഴിപ്പറമ്പില്‍ മനോഹരെൻറ (68) മൃതദേഹമാണ് ഗുരുവായൂർ എല്‍.എഫ് കോളജിനടുത്ത് കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതായി ഗുരുവായൂർ പൊലീസ് അറിയിച്ചു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കയ്പമംഗലം സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഭാഗത്തുനിന്നാണ് കാർ സഹിതം ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
പ്രഭാത സവാരിക്കിറങ്ങിയവരാണ് രാവിലെ ഏഴോടെ മൃതദേഹം കണ്ട് പൊലീസില്‍ വിവരം അറിയിച്ചത്. കൈകള്‍ പുറകിലേക്ക് ചേര്‍ത്തുവെച്ച് ചെരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. കൈകള്‍ കെട്ടാനുപയോഗിച്ചതെന്ന് കരുതുന്ന മാസ്കിങ് ടാപ്പും തൊട്ടടുത്ത് കിടന്നിരുന്നു. ദേഹത്തുണ്ടായിരുന്ന മുറിവ് ഉറുമ്പ് കടിച്ചതാണെന്ന് സംശയിക്കുന്നുണ്ട്.
ചൊവ്വാഴ്ച പുലർച്ചെ 12.50ഓടെയാണ് പെട്രോള്‍ പമ്പില്‍ നിന്ന് കാറില്‍ വീട്ടിലേക്ക് മടങ്ങിയ മനോഹരനെ തട്ടിക്കൊണ്ടുപോയത്. സാധാരണ പുലർച്ചെ രണ്ടോടെ വീട്ടിലെത്താറുള്ള മനോഹരനെ കാണാതിരുന്നതിനെ തുടർന്ന് മകള്‍ ലക്ഷ്മി മൊബൈലിലേക്ക് വിളിച്ചപ്പോൾ മറ്റൊരാള്‍ ഫോണെടുത്ത് അച്ഛന് ഉറങ്ങുകയാണെന്ന് മറുപടി പറഞ്ഞു. വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. സംശയം തോന്നിയ മകള്‍ നേരിട്ട് പമ്പിലെത്തിയപ്പോഴാണ് മനോഹരന് വീട്ടിലേക്ക് പോയതായി ജീവനക്കാര്‍ പറഞ്ഞത്. ഇതേ തുടർന്ന് കയ്പമംഗലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ മനോഹരൻ കാറില്‍ കയറി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളുണ്ട്. പമ്പിൽനിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ് വീട്. മനോഹരന് ധരിച്ചിരുന്ന ആഭരണങ്ങള്‍ ശരീരത്തിലില്ലെന്ന് ഗുരുവായൂരിലെത്തിയ ബന്ധുക്കള്‍ പറഞ്ഞു.
എന്നാല്‍ ആഭരണം എപ്പോഴും ധരിക്കാറില്ലെന്നും പറയുന്നു. മൃതദേഹം കണ്ടെത്തിയ പരിധിയിലെ സിറ്റി പൊലീസും കയ്പമംഗലം ഉള്‍പ്പെടുന്ന മേഖലയിലെ റൂറല്‍ പൊലീസും സംയുക്തമായി അന്വേഷണം നടത്തുന്നതായി കമീഷണര്‍ ജി.എച്ച്. യതീഷ്ചന്ദ്ര അറിയിച്ചു.
ഗീതയാണ് മനോഹരെൻറ ഭാര്യ. മക്കള്‍: ലാല്‍, അനൂപ്, ലക്ഷ്മി. മരുമകള്‍: ഗീതി (യു.കെ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.