മത്സ്യത്തൊഴിലാളിയായ സി.പി.എം നേതാവിന്‍റെ തിരോധാനം; പത്തുമാസമായിട്ടും വിവരമില്ല
text_fieldsകാണാതായ സജീവന്
അമ്പലപ്പുഴ: മത്സ്യത്തൊഴിലാളിയായ സി.പി.എം നേതാവിനെ കാണാതായി 10 മാസമായിട്ടും വിവരമില്ല. തോട്ടപ്പള്ളി പൊരിയന്‍റെപറമ്പിൽ കെ. സജീവിനെയാണ് കഴിഞ്ഞ സെപ്റ്റംബർ 29മുതല്‍ കാണാതായത്. മത്സ്യബന്ധന ബോട്ടില്‍ ജോലിക്കുപോയ സജീവനെ ഭാര്യസജിത വിളിച്ചതനുസരിച്ച് തിരിച്ചെത്തി. എന്നാൽ, സജീവന്‍ വീട്ടില്‍ എത്തിയില്ല. സജിതയുടെ കുടുംബവീടായ പുത്തന്‍നടയില്‍നിന്ന് ഓട്ടോറിക്ഷയില്‍ തോട്ടപ്പള്ളി ജങ്ഷനില്‍ ഇറങ്ങുന്നത് കണ്ടവരുണ്ട്.
എന്നാല്‍, സജിതയുടെ വീട്ടില്‍ ചെന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍ ധരിച്ച വസ്ത്രമല്ല തോട്ടപ്പള്ളിയില്‍ ഇറങ്ങുമ്പോള്‍ അണിഞ്ഞിരുന്നത്. പുത്തന്‍നടയില്‍നിന്ന് സജീവന് വസ്ത്രം നല്‍കിയത് ആരാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. അമ്പലപ്പുഴ പൊലീസിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് സജീവനുവേണ്ടി അന്വേഷണം നടത്തിയത്. ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു.
തോട്ടപ്പള്ളി പൂത്തോപ്പ് സി.പി.എം ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയാണ് ബ്രാഞ്ച് അംഗമായ സജീവനെ കാണാതായത്. വി.എസ് പക്ഷക്കാരനായിരുന്ന സജീവനെ വിഭാഗീയതയുടെ പേരില്‍ ഒളിപ്പിച്ചതാകാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സജീവന്‍റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകിയിരുന്നു.
സജീവൻ പൊഴിയിൽപെട്ട് പോകാതാകാമെന്ന മറുപടിയാണ് അന്വേഷണസംഘം കോടതിയിൽ നൽകിയത്. എന്നാൽ, അവിശ്വസനീയമായ വിശദീകരണമാണ് ഈ കേസിൽ കോടതിയിൽ പൊലീസ് നൽകിയത്. മത്സ്യത്തൊഴിലാളി കൂടിയായ സജീവൻ ഒഴുക്കിൽപ്പെട്ടതാകാമെന്ന വിശദീകരണം ബന്ധുക്കളടക്കം ആരും വിശ്വസിച്ചിട്ടില്ല.
അന്വേഷണം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് അമ്പലപ്പുഴ പൊലീസ് ഈ വിശദീകരണം നൽകിയത്. ഈ മറുപടിയോടെ വിവാദമായ കേസ് അന്വേഷണം പൊലീസ് ഏതാണ്ട് അവസാനിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

