കാസർകോട് നിന്ന് 26 ദിവസം മുമ്പ് കാണാതായ പെൺകുട്ടിയും യുവാവും മരിച്ചനിലയിൽ
text_fieldsകാസർകോട്: പൈവളിഗയിൽ നിന്നും കാണാതായ പെൺകുട്ടിയും യുവാവും മരിച്ച നിലയിൽ. 15കാരിയും അയൽവാസിയായ പ്രദീപ്(42)മാണ് മരിച്ചത്. 26 ദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. അന്നു തന്നെ യുവാവിനേയും കാണാതായിരുന്നു.
പൈവളിഗയിലെ പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മണ്ടെക്കാപ്പ് ഗ്രൗണ്ടിന് അടുത്തുള്ള അക്കേഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇരുവരെയും മൃതദേഹങ്ങൾ. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇരുവരുടേയും മൊബൈൽ ഫോണിന്റെ അവസാന ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഫെബ്രുവരി 12 മുതലാണ് പെൺകുട്ടിയെ കാണാതായത്. പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിൽ നൽകിയ പരാതി. ഇളയ സഹോദരിയാണ് പെൺകുട്ടിയെ കാണാനില്ലെന്ന വിവരം ആദ്യം അറിയിച്ചത്.
വീടിന്‍റെ പിന്‍വാതിൽ തുറന്നു കിടക്കുകയായിരുന്നു. തെരഞ്ഞുനോക്കിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഫോണിൽ വിളിച്ചപ്പോള്‍ റിങ് ചെയ്തിരുന്നെങ്കിലും എടുത്തില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു.
പെൺകുട്ടിയെ കാണാതായ ദിവസം തന്നെ അയൽവാസിയായ യുവാവിനേയും കാണാതാവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ട് പോയതാണെന്ന ആരോപണം രക്ഷിതാക്കൾ ഉയർത്തിയിരുന്നു.
ഇന്ന് രാവിലെ മുതൽ 52 അംഗ പൊലീസ് സംഘവും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും അടക്കമുള്ളവർ പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയുടെയും യുവാവിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

