എറണാകുളത്ത് ഉറവിടം അറിയാതെ ഒമ്പത് കേസുകൾ; സാമൂഹിക വ്യാപനമില്ല
text_fieldsകൊച്ചി: എറണാകുളത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ജില്ലയിൽ ഇതുവരെ ഒമ്പത് കേസുകളുടെ മാത്രമാണ് ഉറവിടം അറിയാത്തത്. രണ്ടാഴ്ചക്കുള്ളിൽ ഉറവിടം കണ്ടെത്താൻ കഴിയാതെ വന്നാൽ മാത്രമേ ആശങ്കക്ക് വകയുള്ളൂ. നിലവിൽ രോഗബാധ ആശങ്കപ്പെടേണ്ട സാഹചര്യത്തിൽ എത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
രണ്ടു വാർഡുകൾ അടച്ച ജനറൽ ആശുപത്രിയിൽ പനി ഉൾപ്പെടെ രോഗവുമായി വരുന്നവരെ മെഡിക്കൽ കോളജിലേക്ക് മാറ്റും. കോവിഡ് പരിശോധന ഫലം നെഗറ്റീവായാൽ തിരികെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി.വി.എസ് ആശുപത്രിയിൽ രണ്ടുദിവസത്തിനകം ഒ.പി തുടങ്ങും. ഫോർട്ട് കൊച്ചി, കാളമുക്ക്, പേഴക്കാപ്പിള്ളി മാർക്കറ്റുകൾ അടച്ചിടും. ആലുവ നഗരഭസഭയിലെ എട്ട്, 21 വാർഡുകൾ കെണ്ടയ്ൻമെൻറ് സോണാക്കി. കണ്ടെയ്ൻമെൻറ് സോണുകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ എട്ടുമണി മുതൽ ഒരു മണിവരെ പ്രവർത്തിക്കും. അതേസമയം സൂപ്പർമാർക്കറ്റുകൾ തുറക്കില്ല. ഒാൺലൈൻ ഡെലിവറി അനുവദിക്കും. നായരമ്പലം പഞ്ചായത്തിലെ രണ്ടാംവാർഡ് കണ്ടെയ്ൻമെൻറ് സോണുകളിൽനിന്ന് ഒഴിവാക്കും.
സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ആലുവ, ചെല്ലാനം, മുളവുകാട് പ്രദേശങ്ങളിൽ ആക്റ്റീവ് സർവെയ്‌ലൻസ് ആരംഭിച്ചു. ഈ മേഖലകളിൽ സാമ്പിൾ ശേഖരണത്തിനായി പ്രത്യേക ടീമിനെ നിയോഗിക്കുകയും ചെയ്തു.
ചെല്ലാനം മേഖലയിൽ കുടുംബശ്രീ, ആശ പ്രവർത്തകരുടെ സഹായത്തോട് കൂടി ഓരോ വീടുകളിലും നേരിട്ടെത്തി രോഗ ലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കാനാണ് തീരുമാനം.
ആലുവ മേഖലയിൽ നിന്നും അതിഥി തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിനായി പോയ എല്ലാ ടൂറിസ്റ്റ് ബസുകളിലെയും ജീവനക്കാരെ പൊലീസിെൻറ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് കണ്ടെത്തി. ഇവരിൽ രോഗ ലക്ഷണം ഉള്ളവരിൽ പരിശോധന നടത്തുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.