തിരുവനന്തപുരം: കരുവന്നൂർ അടക്കം 49 സഹകരണസംഘങ്ങളിൽ ക്രമക്കേട് നടന്നതായി സർക്കാർ കണ്ടെത്തിയിട്ടുെണ്ടന്ന് മന്ത്രി വി.എൻ. വാസവൻ. ഇൗ ക്രമക്കേടുകളിലായി ആകെ 68 പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. നിയമസഭയിൽ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇൗ മാസം അഞ്ചിനാണ് സഭയിൽ ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചതെങ്കിലും കഴിഞ്ഞ ദിവസമാണ് നിയമസഭ വെബ്സൈറ്റ് വഴി മറുപടി പ്രസിദ്ധീകരിച്ചത്.
തട്ടിപ്പുകൾ നടന്ന സഹകരണസംഘങ്ങളുടെ പേരുകളടക്കം വിശദാംശങ്ങളോടെയാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സഹകരണനിയമം അനുസരിച്ചുള്ള പരിശോധനയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടപടി പ്രകാരമുള്ള അന്വേഷണവും സർക്കാർ നിയോഗിച്ച ഉന്നതതല സമിതിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.
ഉന്നതതലസമിതി നൽകിയ ഇടക്കാല റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ക്രമക്കേട് കണ്ടുപിടിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അന്തിമ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കും. സഹകരണസംഘങ്ങളിലെ ഓഡിറ്റ് മെച്ചമാക്കുന്നതിന് സംവിധാനമൊരുക്കും.
കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് 2019 ല്‍ മുന്‍ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി ലഭിച്ചിരുന്നെന്നും അന്വേഷണം ആരംഭിച്ചിരുന്നെന്നും നിയമസഭയിലെ മറ്റൊരു മറുപടിയിൽ മന്ത്രി വ്യക്തമാക്കുന്നുണ്ട്.