തിരുവനന്തപുരം: വീടിനടുത്തുള്ള സ്കൂളിൽ എല്ലാ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനവും ഇഷ്ടപ്പെട്ട വിഷയവും ലഭിക്കുക എന്നത് പ്രയാസകരമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ശേഷം ജില്ലാ അടിസ്ഥാനത്തിൽ വിഷയം പഠിക്കും. പ്രശ്ന പരിഹാരത്തിന് ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികൾക്ക് എ പ്ലസ് മനഃപൂർവം കൊടുത്തതല്ല. കഴിഞ്ഞ തവണ 45,000 പേർ എ പ്ലസ് വാങ്ങിയെങ്കിൽ ഇത്തവണ ഒന്നേകാൽ ലക്ഷം പേർ എ പ്ലസ് നേടിയിട്ടുണ്ട്. കോവിഡ് കാലമായതിനാൽ വിദ്യാർഥികൾക്ക് പഠിക്കാൻ ഫോക്കസ് ഏരിയ നൽകിയിരുന്നു.
ഫോക്കസ് ഏരിയ കേന്ദ്രീകരിച്ച് പഠിച്ച വിദ്യാർഥികൾ മികച്ച മാർക്ക് നേടി. അതിന്‍റെ ഒരു ബുദ്ധിമുട്ട് പ്ലസ് വൺ പ്രവേശനത്തിലുണ്ടെന്നും മന്ത്രി ശിവൻകുട്ടി നിയമസഭ ചോദ്യോത്തരവേളയിൽ വ്യക്തമാക്കി.