‘സ്ഥാനത്ത് തുടരാൻ യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കണം’; ഗവർണർക്കെതിരെ മന്ത്രി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ നിശിതമായ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്, അവർ ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഒരു സംസ്ഥാന സർക്കാറിനെതിരെ അനാവശ്യമായ നിയമയുദ്ധം നടത്തണോ എന്ന കാര്യം ഗവർണർ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റിയെ എല്ലാ കക്ഷികളുടെയും സമ്മതത്തോടെയാണ് നിയമിച്ചതെന്ന് കോടതി തന്നെ എടുത്തുപറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് ധൂലിയ നൽകിയ റിപ്പോർട്ട് വെറുമൊരു 'കടലാസുകഷണമല്ല' എന്നും, സുപ്രീം കോടതിയിൽനിന്നു വിരമിച്ച ജഡ്‌ജി നൽകിയ ഗൗരവകരമായ ശുപാർശയാണെന്ന് ഓർക്കണമെന്നും കോടതി ഗവർണറെ ഓർമിപ്പിച്ചത് അതീവ ഗൗരവമുള്ള കാര്യമാണ്.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി.സി. നിയമനത്തിന് മുഖ്യമന്ത്രി മുൻഗണന നിശ്ചയിച്ച് പാനൽ കൈമാറി. എന്നിട്ടും നിയമനം നടത്താത്ത സാഹചര്യത്തിലാണ് സർക്കാറിന് വീണ്ടും സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്. നടപടികളുടെ രേഖകൾ ലഭിച്ചില്ലെന്ന ഗവർണറുടെ അഭിഭാഷകന്റെ വാദം വിചിത്രമാണ്. മുഖ്യമന്ത്രിയുടെ റിപ്പോർട്ട് ലഭിച്ചെന്നും എന്നാൽ അനുബന്ധ രേഖകൾ കിട്ടിയില്ലെന്നുമാണ് അവർ പറയുന്നത്. എന്നാൽ മുഴുവൻ രേഖകളും കൃത്യമായി കൈമാറിയിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാതെ, നിയമനം വൈകിപ്പിക്കുന്ന നിലപാട് തിരുത്താൻ ഗവർണർ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാൻസലർ നിയമനത്തില്‍ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ നല്‍കിയ ശിപാര്‍ശയിൽ ഗവർണർ രാജേന്ദർ ആർലേക്കർ തീരുമാനം എടുക്കാത്തതിലാണ് സുപ്രീംകോടതി അതൃപ്തി അറിയിച്ചത്. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ നൽകിയത് വെറുമൊരു കടലാസ് അല്ലെന്നും സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി നല്‍കിയ ശിപാര്‍ശ ആണെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഗവർണറെ ഓർമിച്ചു. ശിപാർശയിൽ ഗവർണർ ഉടൻ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിരീക്ഷിച്ച ബെഞ്ച് ഗവർണർക്ക് തീരുമാനം അനിശ്ചിതമായി മാറ്റിവയ്ക്കാൻ കഴിയില്ലെന്നും ശുപാർശകൾക്ക് സമയോചിതമായ പരിഗണന ആവശ്യമാണെന്നും വ്യക്തമാക്കി.
ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട പാനല്‍ ജസ്റ്റിസ് സുധാൻഷു ധൂലിയ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഈ പാനല്‍ മുഖ്യമന്ത്രി ചാൻസലർക്ക് കൈമാറിയെങ്കിലും അദ്ദേഹം തീരുമാനം എടുക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവര്‍ കോടതിയെ അറിയിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
എന്തുകൊണ്ടാണ് ശിപാർശ പരിശോധിക്കാത്തതെന്നും ഗവർണറുടെ അഭിഭാഷകനോട് ബെഞ്ച് ചോദിച്ചു. മുഖ്യമന്ത്രിയുടെ റിപ്പോർട്ട് ഗവർണർക്ക് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ മുഴുവൻ രേഖകളും ലഭിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ ചാന്‍സലര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. സ്ഥിരം വി.സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാറും ഗവർണറും തമ്മിലുള്ള തർക്കം കണക്കിലെടുത്ത് വി.സി നിയമനത്തിനുള്ള ചുരുക്കപ്പട്ടിക തയാറാക്കുന്നതിന് കഴിഞ്ഞ ആഗസ്റ്റ് 18നാണ് ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റി രൂപവത്കരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

