കളിക്കിടെ ചെവി കടിച്ചെടുത്ത കഥ ഓർത്തെടുത്ത്, യൂനിഫോം അണിഞ്ഞ് 'കുട്ടിയായി' മന്ത്രി
text_fieldsകോഴിക്കോട്: മൂന്നു പതിറ്റാണ്ടിനുശേഷം അതേ യൂനിഫോമിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് സെന്റ് ജോസഫ്സ് ബോയ്സ് സ്കൂളിൽ വീണ്ടുമെത്തി. ഒപ്പം അന്നത്തെ കൂട്ടുകാരും ചേർന്നപ്പോൾ എല്ലാവരും പഴയ കുട്ടികളായി. ഓർത്തെടുക്കാൻ ഏറെയുണ്ടായിരുന്നു. അന്നത്തെ വികൃതികളും കളികളും ഓർമ പങ്കിട്ടു. പഠിത്തവും കളിയും തൊട്ടടുത്തുള്ള ബീച്ചിൽ പോകലും സിനിമ കാണലുമെല്ലാം ഒരുമിച്ചായിരുന്നെന്ന് റിയാസ് ഓർത്തെടുത്തു. '88 മുതൽ റിയാസ് ഇവിടെ പഠിച്ചിരുന്നു. ആറാം ക്ലാസ് മുതൽ പത്ത് വരെ ഇവിടെയുണ്ടായിരുന്നു. അന്ന് ഫുട്ബാൾ കളിക്കിടെ ചെവി കടിച്ചെടുത്ത കഥയും അദ്ദേഹം ഓർത്തു.
'വെള്ളക്കുപ്പായവും കറുത്ത പാന്റ്സും ധരിച്ചാണ് റിയാസും കൂട്ടരും ഞായറാഴ്ച രാത്രി സെന്റ് ജോസഫ്സ് സ്കൂളിലെത്തിയത്. സ്കൂളിലെ 1992 ബാച്ചിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു റിയാസ്. സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള 'മിഷൻ ഗ്ലോറിയസ് സാഞ്ചോ' എന്ന പേരിലുള്ള പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.
1992 കാലത്ത് പ്രധാനാധ്യാപകനായിരുന്ന ഫാ. ജോസഫ് കല്ലേപ്പള്ളിൽ മന്ത്രിക്ക് ഉപഹാരം നൽകി. 200 വർഷത്തിലധികം പഴക്കമുള്ള സ്കൂളിൽ മ്യൂസിയം ഉൾപ്പെടെ സ്ഥാപിച്ച് ടൂറിസം കേന്ദ്രമാക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി അറിയിച്ചു.
മേയർ ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അനൂപ് ഗംഗാധരൻ 'മിഷൻ ഗ്ലോറിയസ് സാഞ്ചോ' പദ്ധതി അവതരിപ്പിച്ചു. ഫാ. ജോ മാത്യു, കൗൺസിലർ എസ്.കെ. അബൂബക്കർ, പി.ടി. ജോണി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഫാ. എം.എഫ്. ആന്റോ സ്വാഗതവും മെലിന്റ ഡികോസ്റ്റ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.