വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തോട് യോജിക്കില്ല, ഇപ്പോൾ വിമർശനം ഉന്നയിക്കുന്നവർ അവരുടെ കാലത്ത് എന്ത് നടത്തിയെന്ന് ചിന്തിക്കണം മന്ത്രി റോജി എം. ജോൺ
text_fieldsകോട്ടയം: എം.ജി സർവകലാശാല സെനറ്റ് നിയമനങ്ങളിൽ പ്രതികരിച്ച മന്ത്രി റോജി എം. ജോൺ. വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തോട് യോജിക്കില്ലെന്നും ഏത് തരത്തിലുള്ള കാവിവത്കരണം നടന്നാലും അതിനെ പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു. സെനറ്റ് നിയമനങ്ങളിൽ ഇപ്പോൾ വിമർശനം ഉന്നയിക്കുന്നവർ അവരുടെ കാലത്ത് എന്താണ് നടന്നതെന്ന് ചിന്തിക്കണം. കേരളത്തിലെ സർവകലാശാലകളിൽ ഗവർണർ ഇടപെടുന്ന രീതി ആരംഭിച്ചത് എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്തായിരുന്നുവെന്നും മന്ത്രി ആരോപിച്ചു.
ജന്മഭൂമിയുടെ ലേഖകർ ആയിരുന്നവർ ഇന്ന് സെനറ്റിലും സിൻഡിക്കേറ്റിലും എത്തിയത് എൽ.ഡി.എഫിന്റെ ഭരണകാലത്താണ്. ഇന്ന് സമരം ചെയ്തവരൊക്കെ അപ്പോൾ എന്തു ചെയ്യുകയായിരുന്നുവെന്നും അന്ന് ഗവർണർ-സർക്കാർ മോക് ഫൈറ്റും നടന്നുവെന്നും ഒരു ദിവസം അന്നത്തെ മുഖ്യമന്ത്രിയും ഗവർണരും കൂടികാഴ്ച നടത്തിയ ശേഷം സ്വിച്ച് ഇട്ടപോലെ സമരം അവസാനിച്ചുവെന്നും റോജി എം. ജോൺ പരിഹസിച്ചു.
ബി. അശോകിന്‍റെ വകുപ്പിലേക്കുള്ള നിയമനത്തെയും മന്ത്രി പ്രതിരോധിച്ചു. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ഏത് സ്ഥാനത്ത് നിയമിക്കണമെന്നത് സർക്കാറിന്‍റെ അവകാശമാണ്. കഴിഞ്ഞ സർക്കാറിന് അനഭിമിതരായ ആളുകളെ ഈ സർക്കാർ നിയമിക്കരുതെന്ന് പറയുന്നവർ ഏത് ലോകത്താണ് ജീവിക്കുന്നത്. കഴിഞ്ഞ സർക്കാറിനെ വിമർശിച്ചുവെന്നതിന്‍റെ പേരിൽ പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനാണ് ബി. അശോക്. അദ്ദേഹത്തിന് പോസ്റ്റിങ്ങ് നൽകുകയെന്നത് ഈ സർക്കാരിന്‍റെ ഭരണപരമായ തീരുമാനമാണ്. അവർ വെച്ചിരുന്ന ആളുകൾ തന്നെ തുടരാൻ ആണെങ്കിൽ പിന്നെ ഭരണം മാറേണ്ട ആവശ്യം ഇല്ലല്ലോയെന്നും മന്ത്രി ചോദിച്ചു. ബി. അശോക് ആർ.എസ്.എസാണ് സംഘ്പരിവാറാണ് എന്ന് എതിർക്കുന്നവർ പറഞ്ഞത് കൊണ്ട് അങ്ങനെ ആവില്ലല്ലോയെന്നും റോജി പറഞ്ഞു.
എം.ജി സർവകലാശാല സെനറ്റിലേക്ക് ചാൻസലർ കൂടിയായ ഗവർണർ നിയമിച്ച പ്രതിനിധികളിൽ ഭൂരിഭാഗവും ബി.ജെ.പി പശ്ചാത്തലമുള്ളവരാണെന്ന് ആക്ഷേപം. വിവിധ മേഖലകളിൽ നിന്നായി ചാൻസലറായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നാമനിർദേശം ചെയ്ത 30 പേരിൽ 17 പേരും ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ളവരാണ്. എഴുത്തുകാരുടെ വിഭാഗത്തിൽനിന്ന് ചാൻസലർ നിർദേശിച്ചത് ബി.ജെ.പി നേതാവായ ജെ. പ്രമീളാദേവിയെയാണ്. ഇതിനുപുറമേ, മാതൃഭൂമി പത്രത്തിന്റെ കുട്ടനാട് പ്രാദേശിക ലേഖകൻ കെ. രംഗനാഥൻ കൃഷ്ണയും ചാൻസലറുടെ നോമിനികളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സർവകലാശാലയുടെ ഉയർന്ന ഭരണസമിതിയിലേക്ക് രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി നിയമനം നടത്തിയതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

