‘അത് തെരുവില്‍ പറയുന്ന രാഷ്ട്രീയം... പി.എം ശ്രീ പദ്ധതിയുടെ കരാര്‍ അങ്ങനെ അറബിക്കടലില്‍ കൊണ്ടുപോയി എറിയാന്‍ കഴിയുമോ?’ -നിലപാട് മാറ്റി കെ.എം. ഷാജി
text_fieldsതിരുവനന്തപുരം: സംസ്ഥാനം ഒപ്പിട്ട പി.എം ശ്രീ കരാറില്‍നിന്ന് വൈരാഗ്യബുദ്ധി കൊണ്ട് ഇറങ്ങിപ്പോരാന്‍ ആര്‍ക്കും പറ്റില്ലെന്ന് മന്ത്രി കെ.എം. ഷാജി. കരാര്‍ ഒപ്പിട്ട പദ്ധതി ഒരുമാസത്തിനകം റദ്ദ് ചെയ്ത് മുന്നോട്ടുപോകാന്‍ ഒരു സര്‍ക്കാറിനും കഴിയില്ല. അതിന് സമയം അനുവദിക്കണം. വി.ഡി. സതീശനായാലും പിണറായി വിജയനായാലും ഒപ്പിടുന്നത് സംസ്ഥാനത്തിന്റെ ഒപ്പ് ആണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പി.എം ശ്രീ പദ്ധതി അറബിക്കടലിലെറിയും എന്നായിരുന്നു പ്രതിപക്ഷത്തായിരിക്കെ ഷാജി നടത്തിയ പ്രസംഗം. ഈ പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോള്‍, പ്രസംഗത്തില്‍ പലതും പറയുമെന്നും അത് തെരുവില്‍ പറയുന്ന രാഷ്ട്രീയമാണെന്നുമായിരുന്നു മറുപടി.
‘പ്രസംഗത്തിനകത്ത് പറഞ്ഞ കാര്യമൊക്കെ വലിയ രാഷ്ട്രീയമായി ചൂണ്ടിക്കാട്ടുകയാണ് ചിലര്‍. പ്രസംഗത്തിലെ ചില വാചകങ്ങള്‍ എടുത്ത് വിവാദമാക്കേണ്ടതില്ല. അതൊക്കെ പ്രസംഗത്തിലെ ചില പ്രയോഗങ്ങളാണ്. സാമാന്യയുക്തിയുള്ളവര്‍ക്ക് അത് മനസ്സിലാകും’ -അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭരണപക്ഷത്തെ എതിര്‍ക്കേണ്ടത് അവര്‍ ചെയ്യേണ്ട രാഷ്ട്രീയധര്‍മമാണ്. അതിന് കൃത്യമായി മറുപടി പറയുകയാണ് സര്‍ക്കാറിന്റെ ഉത്തരവാദിത്തം. അങ്ങനെ കറക്ട് ചെയ്ത് പോകേണ്ടതാണ് രാഷ്ട്രീയമെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പാഠ്യപദ്ധതികള്‍ക്ക് അനുസൃതമായി വരാവുന്നത് മാത്രമേ സിലബസില്‍ അംഗീകരിക്കുകയുള്ളൂവെന്നും അല്ലാത്തത് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എൽ.ഡി.എഫ് സർക്കാർ കേന്ദ്രഫണ്ട് വാങ്ങിയപ്പോൾ യു.ഡി.എഫ് ആക്ഷേപിച്ചിട്ടില്ല. കേന്ദ്രം ഭരിക്കുന്നവർ പല പേരിൽ പദ്ധതികൾ തുടങ്ങാറുണ്ട്. കോൺഗ്രസ് ഭരിച്ചപ്പോൾ ഇന്ദിരാ ആവാസ് യോജന പോലുള്ള പദ്ധതികൾ ആരംഭിച്ചതാണ്. പദ്ധതികളിൽ ആശയപരമായ പ്രശ്നങ്ങളോട് വിയോജിപ്പുകളുണ്ടാകും. അതേസമയം കേന്ദ്രസർക്കാറിന്റെ എല്ലാ പണവും വേണ്ടെന്ന സമീപനം യു.ഡി.എഫ് എടുക്കില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഷാജിയുടെ നിലപാട് മാറ്റത്തെ മുൻമന്ത്രി വി. ശിവൻകുട്ടി പരിഹസിച്ചു. ഷാജിയുടെ വാർത്തസമ്മേളന വിഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച ശിവൻകുട്ടി ‘കാലം കാത്തുവെച്ച നിലപാടുകളുടെ രാജകുമാരൻ...!!’ എന്നാണ് മന്ത്രിയെ വിശേഷിപ്പിച്ചത്.
നേരത്തേ, പി.എം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തുടർച്ചയായി നുണ പ്രചരിപ്പിക്കുകയാണെന്നും ശിവൻകുട്ടി ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തിയിരുന്നു. പദ്ധതിയിൽനിന്ന് പിൻവാങ്ങാൻ തീരുമാനിച്ചതോടെ ഫണ്ട് നൽകില്ലെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പാർലമെന്റിൽതന്നെ വ്യക്തമാക്കിയതാണെന്നും, അതിനാൽ ‘ഒപ്പിട്ടാൽ മാറ്റമില്ല’ എന്ന മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കുറിച്ചു.
യു.ഡി.എഫ് സർക്കാറിന് ബി.ജെ.പി അജണ്ടകളുമായി ചേർന്ന് പ്രവർത്തിക്കാം, പക്ഷേ അത് ഇടതുപക്ഷത്തിന്റെ ചെലവിലും കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ ബലികഴിച്ചും വേണ്ട എന്നുപറഞ്ഞാണ് ശിവൻകുട്ടി കുറിപ്പ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

