മലബാര്‍ കേരളത്തിന്‍റെ വളര്‍ച്ചാ എഞ്ചിന്‍, പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണം: മന്ത്രി സി.പി ജോണ്‍
text_fieldsതേഞ്ഞിപ്പലം: കേരളത്തിന്‍റെ വളര്‍ച്ചാ എഞ്ചിനായി നിലനില്‍ക്കുന്ന പ്രദേശമായ മലബാര്‍ നേരിടുന്ന പരമ്പരാഗതമായ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് ഗതാഗതവകുപ്പു മന്ത്രി സിപി ജോണ്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയാ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിങ് സൊസൈറ്റീസ് സംഘടിപ്പിച്ച 'റീ സെന്‍റിങ് മലബാര്‍, ബ്രിഡ്ജിങ് ഗ്രോത്ത് ഗ്യാപ്‌സ് ഇന്‍ കേരളാസ് ഫ്യൂച്ചര്‍' എന്ന പ്രമേയത്തില്‍ നടന്ന ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സാധാരണക്കാരായ പ്രവാസികള്‍ അയക്കുന്ന പണമാണ് കേരളത്തിന്‍റ സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. അതും മലബാറില്‍ നിന്നുള്ളതാണ് ഏറിയ പങ്കും. ആയിരക്കണക്കിന് കോടി രൂപയാണ് കേരളത്തിലേക്ക് മലബാറിലുള്ള ഗള്‍ഫുകാര്‍ അയക്കുന്നത്. സൗദി അറേബ്യയൊക്കെ മലപ്പുറത്തിന്‍റെ ഒരു റിഫ്‌ളക്ഷനാണെന്ന് പറയാവുന്ന ഗള്‍ഫ് രാജ്യമാണ്. മലബാറിന് പരമ്പരാഗതമായി വന്ന പല തലങ്ങളിലുള്ള പിന്നാക്കാവസ്ഥ എങ്ങനെ പരിഹരിക്കാമെന്നതിന് കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണ്." മന്ത്രി പറഞ്ഞു. പ്ലസ് ടു സീറ്റിന്‍റെ കുറവ് മാത്രമല്ല മലബാറിന്‍റെ പ്രശ്‌നമെന്നും എല്ലാ മേഖലകളേയും കുറിച്ച് ആഴത്തില്‍ മനസിലാക്കി അനുസൃതമായ പരിഹാരക്രിയകള്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെമിനാർ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം ഡോ.എ.കെ ഷാഹിന മോള്‍ അധ്യക്ഷത വഹിച്ചു. നാഷനൽ ലോ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും സി. എച്ച് ചെയർ വിസിറ്റിങ് പ്രഫസറുമായ പ്രഫ. ജി. മോഹൻ ഗോപാൽ മുഖ്യപ്രഭാഷണം നടത്തി. മലബാറിനോടുള്ള അവഗണന സംബന്ധിച്ച് ഡാറ്റാ സഹിതം സി എച്ച് ചെയർ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കാസർകോട് കേന്ദ്ര സർവകലാശാലാ ഡീൻ പ്രൊഫ. അമൃത് ജി. കുമാർ (ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസവും കുറുക്കുവഴികളും), വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. സൈതലവി ചീരങ്ങോട് ( ഉന്നത വിദ്യാഭ്യാസം, വാഗ്ദാനങ്ങളും യാഥാർത്ഥ്യവും), തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ജോസ് സെബാസ്റ്റ്യൻ (പൊതുപണം ചെലവഴിക്കലിൻ്റെ പ്രാദേശിക അസന്തുലിതത്വം), സി.എച്ച് ചെയർ ഫെല്ലോ ഡോ. സയ്യിദ് ഷാക്കിർ (വികസനത്തിൽ അരികുവത്കരിക്കപ്പെട്ട മത്സ്യബന്ധന മേഖല : പ്രശ്നങ്ങൾ , പരിഹാരങ്ങൾ) എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
കേരളാ സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ പ്രതിനിധി എം. പി അബ്ദുൽ റാസിഖ്, ഡോ. എൻ.കെ. ഹാഷിം അവലോകനം നടത്തി. എം.സി വടകര, മാപ്പിള ഹെറിറ്റേജ് ലൈബ്രറി സി.ഇ.ഒ സയ്യിദ് അഷ്‌റഫ് തങ്ങൾ, സി.എച്ച് ചെയര്‍ സ്ഥാപക ഡയറക്ടര്‍ പിഎ റഷീദ്, എഴുത്തുകാരൻ കെ.എസ് ഹരിഹരന്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് അഹ്‌മദ് സാജു, സി എം പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല തുടങ്ങിയവര്‍ പങ്കെടുത്തു. സി.എച്ച് ചെയര്‍ ഡയറക്ടര്‍ ഖാദര്‍ പാലാഴി സ്വാഗതവും ഗ്രെയിസ് ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ അശ്‌റഫ് തൂണേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

