മന്ത്രി എത്താൻ രണ്ടു മണിക്കൂർ വൈകി; നമുക്കും ചെറിയ തിരക്കുകളുണ്ടെന്ന് അടൂർ ഗോപാലകൃഷ്ണൻ, ക്ഷമ ചോദിച്ച് പി.സി. വിഷ്ണുനാഥ്
text_fieldsതിരുവനന്തപുരം: പൊതുപരിപാടിക്ക് സാംസ്കാരിക മന്ത്രി എത്താൻ വൈകിയത് രണ്ടുമണിക്കൂർ; നീരസം വേദിയിൽ തന്നെ പരസ്യമാക്കി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മുമ്പ് ഒരു സാംസ്കാരിക മന്ത്രിയെ പരിപാടിക്ക് വിളിച്ചപ്പോൾ ഒന്നര മണിക്കൂർ കാത്തിരിക്കേണ്ടിവന്നതായും അതിനുശേഷം മന്ത്രിമാരുടെ പരിപാടികളിൽ പങ്കെടുക്കാറില്ലെന്നും അടൂർ കുറ്റപ്പെടുത്തി.
പ്രസ്ക്ലബിൽ ചലച്ചിത്ര അക്കാദമിയും ഫിലിം സൊസൈറ്റി പ്രസ്ഥാനവും ചേർന്നു നടത്തിയ സെമിനാർ ആയിരുന്നു പരിപാടി. രണ്ടുമണിക്ക് പറഞ്ഞ പരിപാടിക്ക് അതിഥികളെല്ലാം സമയത്ത് എത്തിയെങ്കിലും ഉദ്ഘാടകനായ മന്ത്രി വന്നത് നാലിന്. അതുവരെ അടൂർ ഗോപാലകൃഷ്ണൻ സംസാരിക്കാതെ കാത്തിരുന്നു. മന്ത്രി വന്നിട്ട് സംസാരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. ഒടുവിൽ മന്ത്രി വന്നപ്പോൾ, മന്ത്രിമാർ തിരക്കുള്ളവരാണെന്ന് അറിയാമെന്നും നമുക്കും ചെറിയ തിരക്കുകളൊക്കെ ഉണ്ടെന്നും അടൂർ പ്രസംഗത്തിൽ പറഞ്ഞു.
രണ്ടുമണിക്കൂർ ആയപ്പോൾ താൻ പോകാൻ വിചാരിച്ചതായിരുന്നു. നീരസം ഉണ്ടാക്കണ്ട എന്നു കരുതി കാത്തിരുന്നതാണ്. മാത്രമല്ല ചില വിഷയങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയും വേണമായിരുന്നു. ഐ.എഫ്.എഫ്.ഐയുമായി ബന്ധപ്പെട്ട ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചത്. ഐ.എഫ്.എഫ്.കെക്ക് അന്താരാഷ്ട്രതലത്തിലുള്ള ജൂറി വേണം. ആരെയെങ്കിലും കൊണ്ടുവന്ന് ജൂറിയെ വെക്കുകയല്ല വേണ്ടത്. ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ ഉത്തരവാദിത്തപ്പെട്ട ആരെയും ഏർപ്പെടുത്തിയിട്ടില്ല. ചെയർമാൻ എന്ന നിലയിൽ ഉത്തരവാദിത്തമുള്ള ഒരാൾ വേണം. വിവരവും അനുഭവവുമുള്ള ഒരാളെ അക്കാദമി ചെയർമാനാക്കണം. പ്രധാന പ്രശ്‌നം, താൽപര്യമില്ലാത്തവരാണ് ഇതിന് നേതൃത്വം നൽകുന്നത് എന്നതാണ്- അടൂർ കുറ്റപ്പെടുത്തി.
അതേസമയം ടൂറിസം വാരാഘോഷവുമായി ബന്ധപ്പെട്ട നിരവധി യോഗങ്ങളിൽ പങ്കെടുക്കാനുണ്ടായിരുന്നതുകൊണ്ടാണ് വൈകിയതെന്നും ആത്മാർഥമായി ക്ഷമ ചോദിക്കുന്നതായും മന്ത്രി മറുപടിയായി പറഞ്ഞു. പ്രശ്നങ്ങൾ മന്ത്രിയുമായി സംസാരിച്ചുതീർത്തെന്നും ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് താൻ പേര് നിർദേശിച്ചതായും അടൂർ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

