കൊല്ലം, ആലപ്പുഴ ജില്ലകളിൽ നാല് ബ്ലോക്കിലായി 34.9 കിലോമീറ്ററിൽ ധാതുമണൽ
text_fieldsതിരുവനന്തപുരം : സംസ്ഥാനത്ത് കൊല്ലം, ആലപ്പുഴ ജില്ലകളിൽ നാലു ബ്ലോക്കുകളിലായി 34.9 കിലോമീറ്ററിൽ ധാതുമണൽ നിക്ഷേപമുണ്ടെന്ന് പഠന റിപ്പോർട്ട്. ഇത് സംബന്ധിച്ച് പഠനം നടത്തിയത് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള അറ്റോമിക് എനർജി മന്ത്രാലയത്തിലെ അറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്‌പ്ലോറേഷൻ ആൻഡ് റിസർച്ച് ആണ്. ഈ സ്ഥാപനം പഠനം നടത്തി കൊല്ലം, ആലപ്പുഴ ജില്ലകളിൽ നാലു ബ്ലോക്കുകളായി തിരിച്ച് തുടർ നടപടിക്കായി മൈനിങ് അൻഡ് ജിയോളജി വകുപ്പിന് നൽകിയെന്നും മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു.
1. കൊല്ലം, ആലപ്പുഴ ജില്ലകളിലായി ചവറ ഈസ്റ്റേൺ എക്സ്റ്റൻഷൻ ഐ.ആർ.ഇ - ബ്ലോക്ക് നാലിൽ മൂന്ന് 3 കി. മീ, 2. കൊല്ലം ജില്ലയിലെ നോർത്തേൺ സെക്ടർ (പുതുപ്പള്ളി - കരുനാഗപ്പള്ളി) ചവറ ഈസ്റ്റേൺ എക്സ്റ്റൻഷൻ ഫേസ് രണ്ടിൽ 9.2 കി. മീ, 3. കൊല്ലം ജില്ലയിലെ സൗത്തേൺ സെക്ടർ (കരുനാഗപ്പള്ളി - അഷ്ടമുടി ലേക്ക്) ചവറ ഈസ്റ്റേൺ എക്സ്റ്റൻഷൻ ഫേസ് രണ്ടിൽ 12.5 കി. മീ, 4. ആലപ്പുഴ ജില്ലയിലെ കായംകുളം ബാർ -ആറാട്ടുപുഴ അഞ്ച് -10.2 കി.മീ. എന്നിങ്ങനെയാണ് നാല് ബ്ലോക്ക്.
ധാതു ഖനനം സ്വകാര്യ മേഖലയിൽ അനുവദിക്കപ്പെട്ടാൽ കേരളം പോലുള്ള പാരിസ്ഥിതിക സങ്കീർണതകളുള്ള സംസ്ഥാനത്ത് പ്രത്യേകിച്ച് തീരദേശപ്രദേശങ്ങളിൽ ഗുരുതരമായ ആഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. ലക്ഷക്കണക്കിന് വർഷങ്ങളിലെ ഭൂമിശാസ്ത്രപരമായ പരിണാമം കൊണ്ട് രൂപപ്പെട്ട കേരളത്തിൻ്റെ തീരപ്രദേശവും തീരത്തോട് ചേർന്നുള്ള ഉൾപ്രദേശങ്ങളും അറ്റോമിക് ധാതുക്കളുടെ സാന്നിധ്യമുള്ളതാണ്. പാരിസ്ഥിതിക സങ്കീർണതയും പ്രാധാന്യവുമുള്ള ഇത്തരം പ്രദേശങ്ങളുടെ സംരക്ഷണം പോലും ഇല്ലാതായേക്കാവുന്ന സാഹചര്യമാണ് സ്വകാര്യഖനനത്തിനുള്ള ഭേദഗതിയിലൂടെ സംജാതമാകുന്നത്.
സ്വകാര്യ വ്യക്തികൾക്ക് ഖനനപ്രവർത്തനങ്ങൾക്കു അനുമതി നല്കുന്നതിലൂടെ കേരളതീരം പോലെ ജനസാന്ദ്രത വളരെ കൂടിയ പ്രദേശത്ത് ഉണ്ടാകാവുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കുമെന്നും ഇത്തരം ധാതുവിഭവങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിച്ചു വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ തകർച്ചക്ക് കാരണമാകും. കേന്ദ്ര സർക്കാർ ആക്ടിൽ നടപ്പിൽ വരുത്തുവാൻ ഉദ്ദേശിച്ചിരുന്ന ഭേദഗതികൾ ഭരണഘടനാപരവും രാജ്യസുരക്ഷാപരവും പാരിസ്ഥിതിക-സാമൂഹ്യ- സാമ്പത്തികപരവുമായി സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തി.
കരട് നിയമത്തിലെ വ്യവസ്ഥകൾക്കെതിരെ സംസ്ഥാന സർക്കാർ കടുത്ത എതിർപ്പുകളെയും നിരന്തരമായ ഇടപെടലുകളും ഉയർത്തി. തുടർന്ന് ബീച്ച് സാൻഡ് ഉൾപ്പെടുന്ന നിയമത്തിലെ പാർട്ട് -ബി അറ്റോമിക് മിനറലുകളെ അതേപടി നിലനിർത്തിയാണ് കേന്ദ്ര സർക്കാർ ഭേദഗതി നടത്തിയതെന്നും ഡോ. സുജിത് വിജയൻപിള്ള, വി.ജോയി, എച്ച് സലാം, പി.വി. ശ്രീനിജിൻ എന്നിവർക്ക് മന്ത്രി നിയമസഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

