മിനയിലെ കൂടാരനഗരി അഗ്നിക്കിരയായതിന് 23 വർഷം
text_fields1997ൽ ഹജ്ജിന്‍റെ ആദ്യ ദിനത്തിൽ മിനയിലെ കൂടാരനഗരി അഗ്നിക്കിരയായി ഹാജിമാരുടെ മനസുകളിൽ നടുക്കമുണ്ടാക്കിയ ദുരന്ത സ്മരണക്ക് ഇരുപത്തിമൂന്ന് വർഷം. ഹജ്ജ് വേളയിൽ മിനയിലെ 20 ലക്ഷത്തോളം തീർഥാടകർ സംഗമിച്ച കൂടാരനഗരിയിൽ തീപിടിത്തമുണ്ടായത് തീർഥാടക ലക്ഷങ്ങളെ കുറച്ചൊന്നുമല്ല ഭീതിപ്പെടുത്തിയത്.
1997 ഏപ്രിൽ 15നാണ് മിനയിൽ തീപിടുത്തമുണ്ടായത്. 217 മുതൽ 300നും ഇടയിൽ ആളുകളാണ് അന്ന് മരണപ്പെട്ടത്. ആദ്യ ദിവസം ഏകദേശം 20 ദശലക്ഷം തീർഥാടകർ തടിച്ചുകൂടിയിരുന്നു. രാവിലെ പ്രാദേശിക സമയം 11:45നാണ് തീ ആളി പടർന്നത്. പാചക വാതകത്തിൽ നിന്ന് തീ പടർന്നതാണ് കാരണമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ടെൻറുകളിൽ നിന്ന് ടെൻറുകളിലേക്ക് പടർന്ന അഗ്നിക്കൊപ്പം ചൂടുകാറ്റ് കൂടി വന്നപ്പോൾ തീ വേഗത്തിൽ ആളിപ്പടർന്നു.
70,000 കൂടാരങ്ങളാണ് നശിച്ചത്. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. മുന്നൂറ് ഫയർ എഞ്ചിനുകളും ഹെലികോപ്റ്ററുകളുമെത്തിയാണ് തീ അണച്ചത്. അപ്പോഴേക്കും മിനയിലെ കൂടാരനഗരി കത്തിയമരുകയും ഹാജിമാർ പരിഭ്രാന്തരായി ചിതറിയോടി സമീപ പ്രദേശങളിലെ മലമടക്കുകളിൽ അഭയം തേടുകയും ചെയ്തു.
തീപിടിത്തമുണ്ടായത് മുതൽ അനിയന്ത്രിതമെന്ന് ബോധ്യമായ ഉടൻ സുരക്ഷാസേന തീർഥാടകരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലായിരുന്നു. കൂടാരനഗരിയിൽ നിന്നും മണിക്കൂറുകൾ നടത്തിയ ഭംഗീര യജ്ഞത്തിലാണ് പാൽകടൽ പോലെ ചിതറിയ ഇഹ്റാം ധാരികളായ തീർഥാടക ലക്ഷങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സംരക്ഷണമൊരുക്കിയത്.
ഭീതിയുടെ മണിക്കൂറുകൾ താണ്ടി മലമടക്കുകളിലും മിന താഴ്വരയിലും നിസ്സഹായരാകേണ്ടി വന്നവർക്ക് ഭക്ഷണവും വെള്ളവുമായി വാഹനങ്ങൾ പ്രവഹിച്ചു. സന്നദ്ധ സംഘങ്ങൾ തീർഥാടകർക്ക് സാന്ത്വനമെത്തിക്കാൻ മത്സരിച്ചു. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്ഷ്യവസ്തുക്കളുമായി മിനയിലേക്ക് വാഹനങ്ങൾ ഒഴുകി. കണ്ണീർപാടത്ത് നൊന്ത് പ്രാർഥിച്ച ഹാജിമാർക്ക് സാന്ത്വനമായി സർക്കാർ നിലകൊണ്ടു.
വൈകുന്നേരത്തോടെ തീർഥാടകർ മിനയിലേക്ക് മടങ്ങിയെത്തുമ്പോൾ അഗ്നി കവർന്നെടുത്ത മിനയുടെ താഴ്‌വാരം മ്ലാനമായിരുന്നു. അപ്പോഴും മന്ത്രമുഖരിതമായിരുന്നു മിന. ക്ഷീണിച്ചവശരായി മയങ്ങിയ തീർഥാടകരുടെ മുമ്പിൽ ഭക്ഷണത്തളികയുമായി സഹോദരാ അൽപം ഭക്ഷണം കഴിക്കു എന്ന് വിനയപൂർവ്വം പരിചരിച്ച സൗദിയിലെ ഹജ്ജ് വളണ്ടിയർമാരുടെ സൗമ്യമുഖം ഇന്നും ഒാർമ്മയിൽ തെളിഞ്ഞ് വരുന്നു.
1997ൽ മിനയിലുണ്ടായ അഗ്നിബാധയിൽ കൂടാരനഗരി കത്തിയമർന്നതിനെ തുടർന്നാണ് 1998- ഹജ്ജ് കാലം മുതൽ മിനയിൽ തീപിടിക്കാത്ത ടെൻറുകൾ സ്ഥാപിച്ചത്. തീപിടിത്തമുണ്ടാക്കിയ നൊമ്പരങ്ങൾ അവഗണിച്ച് ഭക്തലക്ഷങ്ങൾ വീണ്ടും പ്രാർഥനാനിർഭരമായി ചടങ്ങുകളിലേക്ക് മുഴുകി...
(ഈ ദുരന്തദിനത്തിന് ലേഖകനും സാക്ഷിയായിരുന്നു. അന്ന് സൗദി അറേബ്യയിലെ ജോലിക്കിടെ അൽ മറാത് എന്ന സ്ഥലത്ത് നിന്നാണ് ലേഖകൻ ഹജ്ജിനായി പോയത്. മൊബൈൽ ഫോണുകൾ ഇല്ലാതിരുന്ന അക്കാലത്ത് തീർഥാടകർക്ക് ആശ്രയം റേഡിയോ വാർത്തകളായിരുന്നു.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.