സ്വയം കഴുത്തുമുറിച്ച് കാട്ടിലേക്ക് ഓടിപ്പോയയാളെ ഒരു ദിവസത്തിനുശേഷം മരിച്ചനിലയിൽ കണ്ടെത്തി
text_fieldsകേളകം: കഴുത്തിന് മുറിവേൽപിച്ച് വനത്തിലേക്ക് ഓടിക്കയറിയയാളെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോടിലെ ആച്ചേരിക്കുഴി രാജേഷിനെയാണ് (50) ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് ഭാര്യവീട്ടിൽനിന്ന് രാജേഷ് കഴുത്തിൽ മുറിവേൽപിച്ചശേഷം വനത്തിലേക്ക് ഓടിപ്പോയത്.
ഇതേത്തുടർന്ന് ഞായറാഴ്ച ഉച്ച കഴിഞ്ഞ് പൊലീസും നാട്ടുകാരും വനംവകുപ്പും ജനപ്രതിനിധികളും ഡോഗ് സ്ക്വാഡും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാവിലെ 8.30ഓടെ വീണ്ടും തിരച്ചിൽ ആരംഭിച്ചു. ഉച്ചക്കുശേഷം 2.30ഓടെ പുഴയിൽനിന്ന് നാലര കിലോമീറ്റർ ഉള്ളിലായി ഉൾവനത്തിൽ രാജേഷ് കിടക്കുന്നത് കണ്ടെത്തുകയായിരുന്നു.
വലിയ മരത്തിനു താഴെ കമിഴ്ന്നു കിടക്കുന്നതാണ് കണ്ടത്. അടി വസ്ത്രം മാത്രമാണ് രാജേഷിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഞായറാഴ്ച രാജേഷിന്റെ രക്തക്കറ പുരണ്ട ബനിയൻ കണ്ടെത്തിയിരുന്നു. രാജേഷ് കിടന്ന മരത്തിന് മുകളിൽ രക്തക്കറ പതിഞ്ഞതായും കണ്ടെത്തിയിട്ടുണ്ടെന്ന് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പ്രമോദ് കുമാർ പറഞ്ഞു. മരത്തിന് മുകളിൽനിന്ന് താഴേക്ക് വീണതാകാമെന്നാണ് പൊലീസ് നിഗമനം. തുടർന്ന് കേളകം പൊലീസും നാട്ടുകാരും വനപാലകരും മൃതദേഹം പുറത്തെത്തിച്ച് മാനന്തവാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
താഴെ അമ്പായത്തോടിൽ ഓട്ടോ ഡ്രൈവറായിരുന്നു രാജേഷ്. കുറച്ചു ദിവസമായി രാജേഷിന് മാനസികമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഹസീനയാണ് ഭാര്യ. ആദർശ്, രാഹുൽ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

