കൊറഗ ഗോത്രത്തിലെ ആദ്യ എം.ഫിൽകാരി ജീവിക്കുന്നത് ബീഡിതെറുത്ത്
text_fieldsവോർക്കാടി: മികച്ച നേട്ടം കൈവരിച്ചതിന് രാഷ്ട്രപതിയുടെ വിരുന്നുസൽക്കാരത്തിലട ക്കം പങ്കെടുത്ത കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫിൽ ബിരുദധാരി ജീവിതം തള്ളിനീക്കുന്നത് ബീഡിതെറുത്ത്. സംസ്ഥാനത്തെ സംവരണ വിഭാഗത്തിൽ ഏറ്റവും അടിത്തട്ടിൽ കഴിയുന്ന പ്രാക് തന ഗോത്രവർഗ വിഭാഗത്തിലെ ആദ്യ എം.എകാരിയും എം.ഫിൽകാരിയുമായ മീനാക്ഷി, കർണാടകയോട് അതിർത്തിപങ്കിടുന്ന വോർക്കാടി പഞ്ചായത്തിലെ കുളൂർ പട്ടികവർഗ കോളനിയിലെ തുക്രുവിെൻറയും ശേഖരയുടെയും മകളാണ്. പത്താം ക്ലാസ് മുതൽ കുടുംബത്തോടൊപ്പം ബീഡിതെറുത്തായിരുന്നു പഠനവും ഉപജീവനവും. സമുദായത്തിലെ ഏറ്റവും ഉയർന്ന യോഗ്യതയുള്ളവളായിട്ടും ബീഡി തെറുപ്പിൽനിന്നും മാറ്റം കിട്ടിയിട്ടില്ലാത്തത് സംവരണത്തിെൻറ നൈതികതയെ ചോദ്യം ചെയ്യുകയാണ്. സർക്കാർ ഒാഫിസുകളിൽ താൽക്കാലിക നിയമനമെങ്കിലും കിട്ടുന്നതിനുവേണ്ടി കയറിയിറങ്ങിയെങ്കിലും നിരാശയാണ് ഫലം.
കലക്ടർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ട്രൈബൽ ഒാഫിസർ, ഇൻഫർേമഷൻ ഒാഫിസർ, വാർഡ് മെംബർമാർ മുതൽ മുകളിലോടുള ജനപ്രതിനിധികൾ എന്നിവരെയും പലതവണ സമീപിച്ചെങ്കിലും ജോലി മാത്രം യാഥാർഥ്യമായില്ല. കരാർ തൊഴിലിൽപോലും സംവരണം പാലിക്കണമെന്ന വ്യവസ്ഥ നിലനിൽക്കെയാണിത്. ജോലി തേടിയുള്ള അലച്ചിലിൽ നിലവിലെ ഉപജീവന മാർഗമായ ബീഡിതെറുപ്പിലൂടെ ലഭിക്കുന്ന പണവും ഇല്ലാതാവുന്ന സങ്കടത്തിലാണ് മീനാക്ഷി. കേവലം 1500ൽ താഴെ മാത്രം ജനസംഖ്യയാണ് കൊറഗ വിഭാഗത്തിനുള്ളത്. ഇതും കുറഞ്ഞുകൊണ്ടിരിക്കുന്നു.
ആരും പത്താം ക്ലാസിനപ്പുറം പോകാറില്ല. മരണനിരക്ക് ഇവരിൽ ഏറെയാണ്. ആകെ മൂന്നു സർക്കാർ ഉദ്യോഗസ്ഥരാണ് സമുദായത്തിലുള്ളത്. എസ്.ടി സംവരണത്തിലേക്ക് വിദ്യാസമ്പന്നരായ വിഭാഗങ്ങളെ തിരുകിക്കയറ്റിയതുകൊണ്ട് അവസരം നഷ്ടപ്പെട്ടവരാണ് കൊറഗർ. വോർക്കാടി പാത്തൂർ, കൊടലമൊഗറു സ്കൂളുകൾ, കർണാടകയിലെ കന്യാനയിൽ പി.യു.സി, മഞ്ചേശ്വരം ഗോവിന്ദപൈയിൽ ബി.എ, കാസർകോട് ഗവ. കോളജിൽ കന്നഡ എം.എ, ഡോ. യു. മഹേശ്വരിയുടെ കീഴിൽ ‘കൊറഗരുടെ ജീവിതവും സംസ്കാരവും’ എന്ന വിഷയത്തിൽ എം.ഫിൽ എന്നിങ്ങനെ പഠിച്ചുയർന്ന പെൺകുട്ടിക്ക് സർക്കാറിെൻറ കരാർ ജോലികൾ ഒന്നുപോലും ഇതുവരെ ലഭിച്ചിട്ടില്ല.
‘ഞാൻ പാവപ്പെട്ട കുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നുമാണ് പഠിച്ചത്. എനിക്ക് ജോലി കിട്ടിയാൽ, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന എെൻറ സമുദായത്തിലെ പുതിയതലമുറക്ക് സന്ദേശമാകുമല്ലോയെന്ന ആഗ്രഹമാണ് മനസ്സിൽ’ -മീനാക്ഷി പറഞ്ഞു. പത്താം ക്ലാസു മുതൽ ബീഡി തെറുത്തുകൊണ്ടിരിക്കുന്നു. ഇനിയെങ്കിലും അവസാനിപ്പിക്കണം. സുഖമില്ലാത്ത അച്ഛനെയും ആഴ്ചയിൽ രണ്ടുദിവസം മാത്രം ബസിൽ ജോലിയുള്ള ഭർത്താവിനെയും സഹായിക്കണം. മോൾക്ക് നല്ല വിദ്യാഭ്യാസം നൽകി ഉയർത്തണം. ഇത്ര മാത്രമാണ് സ്വപ്നമെന്നും മീനാക്ഷി വ്യക്തമാക്കുന്നു. ‘ഇൗ സമുദായത്തെ പ്രത്യേകമായി പരിഗണിക്കുകയും സംരക്ഷിക്കുകയും വേണ’മെന്ന് കാസർകോട് ഗവ.കോളജ് െലക്ചറർ രത്നാകരൻ മല്ലമൂല പറയുന്നു. അദ്ദേഹമാണ് മീനാക്ഷിക്ക് ജോലി ലഭിക്കാൻ യത്നിക്കുന്നത്. എം.എ പരീക്ഷ പാസായപ്പോൾ 2013ൽ രാഷ്ട്രപതി ഭവനിലേക്ക് രാഷ്ട്രപതി പ്രണബ് മുഖർജി വിരുന്നുസൽക്കാരത്തിനു ക്ഷണിക്കുകയായിരുന്നു. അന്ന് ലഭിച്ച പേരും പ്രശസ്തിയും മികച്ച ജോലി ലഭിക്കുെമന്ന പ്രതീക്ഷ നൽകി. തുടർന്നാണ് എം.ഫിലിനു ചേർന്നത്. ജോലി ലഭിക്കുമെന്ന പ്രതീക്ഷ തന്നെയാണ് ഇപ്പോഴും മീനാക്ഷിക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.