മെഡിക്കൽ പി.ജി ഒാപ്ഷൻ സമർപ്പണം ഇന്ന് അവസാനിക്കുന്നു; ഏഴ് സ്വാശ്രയ കോളജുകളിലെ പ്രവേശനത്തിൽ അനിശ്ചിതത്വം
text_fieldsതിരുവനന്തപുരം: മെഡിക്കൽ പി.ജി, പി.ജി ഡിേപ്ലാമ കോഴ്സുകളിലേക്ക് രണ്ടാമത്തെയും അവസാനത്തെയും ഒാൺലൈൻ ഒാപ്ഷൻ സമർപ്പിക്കാനുള്ള സമയം ബുധനാഴ്ച അവസാനിക്കാനിരിക്കെ ഏഴ് സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനത്തിൽ അനിശ്ചിതത്വം തുടരുന്നു. സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജായ പരിയാരം മെഡിക്കൽ കോളജും ഇതിൽ ഉൾപ്പെടുന്നു. ഫീസ് നിർണയത്തിലെ തർക്കവും കമ്യൂണിറ്റി, എൻ.ആർ.െഎ സീറ്റുകൾ ഏതെന്ന് മാനേജ്മെൻറുകൾ സർക്കാറിനെ അറിയിക്കാത്തതുമാണ് പ്രശ്നകാരണം. ഫീസിെൻറ കാര്യത്തിലും ഇവർ സർക്കാറുമായി ധാരണയിലെത്തിയിട്ടില്ല. ഇവരുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ നാല് ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിലേക്ക് സർക്കാർ നിശ്ചയിച്ച ഫീസ് ഘടന ഇൗ കോളജുകളിലേക്കും ബാധകമാക്കി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവിറക്കി. എന്നാലിത് മാനേജ്മെൻറുകൾ അംഗീകരിച്ചിട്ടില്ല.
ന്യൂനപക്ഷ മാനേജ്മെൻറ് കോളജുകൾ, കമ്യൂണിറ്റി േക്വാട്ടയിൽ ഏത് കോഴ്സിലേക്കാണ് പ്രവേശനം നടത്തുന്നതെന്ന് സർക്കാറിനെ അറിയിക്കേണ്ടതുണ്ട്.
എന്നാൽ, ചില കോളജുകൾ ഇതു ചെയ്തിട്ടില്ല. ഇതിനു പുറമേ എൻ.ആർ.െഎ േക്വാട്ടയിൽ പ്രവേശനം നൽകുന്നത് ഏത് കോഴ്സിലേക്കാണെന്ന് മുഴുവൻ സ്വാശ്രയ കോളജുകളും സർക്കാറിനെ അറിയിക്കണം. സർക്കാർ ഇക്കാര്യം പ്രവേശന പരീക്ഷാ കമീഷണറെ അറിയിക്കും. ഇതിനനുസൃതമായാണ് എൻ.ആർ.െഎ ഉൾപ്പെടെ മുഴുവൻ സീറ്റുകളിലേക്കും പ്രേവശന പരീക്ഷാ കമീഷണർ അലോട്ട്മെൻറ് നടത്തുന്നത്. മേയ് 31ന് മുമ്പുതന്നെ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ സുപ്രീംകോടതി ഉത്തരവുണ്ട്. ബുധനാഴ്ച അവസാന ഒാപ്ഷൻ സമർപ്പിക്കാനുള്ള അവസരം ലഭിക്കുേമ്പാൾ ഇൗ ഏഴ് കോളജുകളിലേക്ക് അപേക്ഷിക്കാൻ വിദ്യാർഥികൾക്കാകില്ല.
പകരം നിലവിൽ പ്രവേശനം നേടിയ സീറ്റുകളിൽ തുടരുകയോ ഒഴിവുള്ള സീറ്റുകളിലേക്ക് മാറുകയോ വേണ്ടിവരും.
പ്രേവശന നടപടികൾ തുടങ്ങാനാകാത്ത കോളജുകൾ സഹകരിച്ചില്ലെങ്കിൽ അവിടത്തെ സീറ്റുകളിലേക്ക് അവസാനഘട്ടത്തിൽ സ്പോട്ട് അഡ്മിഷൻ നടത്താനാണ് സർക്കാർ ആലോചന. എന്നാലിത്, നേരത്തേ പ്രവേശനം നേടിയ റാങ്ക് പട്ടികയിൽ മുന്നിൽ നിൽക്കുന്നവർക്ക് ഇഷ്ട കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിന് തടസ്സമാകും. അതേസമയം, അഞ്ച് കോളജുകൾ സർക്കാറുമായി ബുധനാഴ്ച കരാർ ഒപ്പിടുമെന്നും പ്രവേശനത്തിന് തടസ്സങ്ങൾ ഉണ്ടാകില്ലെന്നും മാനേജ്മെൻറ് അസോസിയേഷൻ സെക്രട്ടറി വി. അനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.