സ്ഥാനംമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി
text_fieldsമരട്: സ്ഥാനം മാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. സൗത്ത് പറവൂർ സ്വദേശി പ്രദീപെൻറ മകളായ പതിനഞ്ചുകാരിക്കാണ് മരടിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച ശരീരത്തിലെ സ്ഥാനം മാറി ശസ്ത്രക്രിയ നടത്തിയത്. വലത് തുടയിൽ നടത്തേണ്ട ശസ്ത്രക്രിയക്ക് പകരം ഇടതുതുടയിലാണ് നടത്തിയത്. ഇടത് ഭാഗത്ത് നേരേത്ത ശസ്ത്രക്രിയ നടത്തി സുഖപ്പെട്ടിരുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് ശസ്ത്രക്രിയ കഴിഞ്ഞ് കുട്ടിയുടെ അമ്മ പരിശോധിച്ചപ്പോഴാണ് സ്ഥാനം മാറിയത് അറിയുന്നത്. ഡോക്ടറോട് വിവരം പറഞ്ഞിട്ടും പരിശോധനക്ക് എത്തിയില്ലെന്ന് വീട്ടുകാർ ആരോപിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് മരട് പൊലീസും സ്ഥലത്തെത്തി. തുടർന്ന് രാത്രി 11.30ന് ഡോക്ടറെ പൊലീസ് വിളിച്ചുവരുത്തി. ശനിയാഴ്ച രാവിലെ 11ന് വീട്ടുകാർ നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി കുട്ടിയെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വൈകീട്ടോടെ വീട്ടിലേക്കും മടങ്ങി. വലതുഭാഗത്ത് ശസ്ത്രക്രിയ ചെയ്തതോടൊപ്പം ഇടതുഭാഗത്ത് നേരത്തേ ശസ്ത്രക്രിയ നടത്തിയ ഭാഗത്തുണ്ടായ പഴുപ്പ് നീക്കം ചെയ്യുകയായിരുന്നു എന്നും ശസ്ത്രക്രിയക്കുശേഷം ഇത് ഡോക്ടർ കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കാൻ വിട്ടുപോയതാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ, അത് ശരിയല്ലെന്നും ശസ്ത്രക്രിയ നടത്തേണ്ടിയിരുന്ന കുട്ടിയുടെ വലതുഭാഗത്ത് ശസ്ത്രക്രിയ ചെയ്തിട്ടില്ലെന്നും സ്ഥാനം മാറി ഇടതുഭാഗത്ത് മാത്രമാണ് ശസ്ത്രക്രിയ നടത്തിയതെന്നും പിതാവ് പ്രദീപൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
