പ്രക്ഷോഭം പുനരാരംഭിച്ച് മെഡി. കോളജ് ഡോക്ടർമാർ
text_fieldsതിരുവനന്തപുരം: ശമ്പള പരിഷ്കരണ ഉത്തരവ് നടപ്പാക്കുന്നതിലടക്കം സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെ തുടർന്ന് കെ.ജി.എം.സി.ടി.എ സമരം പുനരാരംഭിച്ചു. പ്രക്ഷോഭത്തിെൻറ ഭാഗമായി എല്ലാ വി.ഐ.പി ഡ്യൂട്ടികളും ഇ-സഞ്ജീവനി ചുമതലകളും മെഡിക്കോലീഗൽ വിഷയങ്ങളുമായി ബന്ധമില്ലാത്ത മെഡിക്കൽ ബോർഡുകളും പൂർണമായി ബഹിഷ്കരിക്കൽ ബുധനാഴ്ച മുതൽ ആരംഭിച്ചു.
ഇതിന് പുറമേ രോഗീപരിചരണവുമായി നേരിട്ട് ബന്ധമില്ലാത്ത, ആശുപത്രിക്ക് പുറത്തുള്ള എല്ലാ ഔദ്യോഗിക ചുമതലകളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽകും. ഈ ആവശ്യങ്ങൾ കെ.ജി.എം.സി.ടി.എ നവംബർ 16ന് സർക്കാിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അനുകൂല നടപടികൾ ഉണ്ടാവാത്ത പക്ഷം മെഡിക്കൽ കോളജ് അധ്യാപകർ ഡിസംബർ ഒന്നുമുതൽ സമരരംഗത്തേക്ക് ഇറങ്ങുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതുവരെയും അനുകൂല പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് സംസ്ഥാന പ്രസിഡൻറ് ഡോ. എസ്. ബിനോയിയും ഡോ. ഡോ. നിർമൽ ഭാസ്കറും വ്യക്തമാക്കി. തുടർ സമരത്തിെൻറ ഭാഗമായി ഡിസംബർ മൂന്നിന് പ്രിൻസിപ്പൽ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണയും പഠന നിഷേധ ജാഥയും നടത്തും.
പി.ജി ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ
തിരുവനന്തപുരം: പുതിയ പി.ജി ബാച്ചിെൻറ പ്രവേശനം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജിലെ പി.ജി ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ഒ.പി ഡ്യൂട്ടിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ചാണ് പ്രതിഷേധം. പി.ജി ഡോക്ടർമാർ വാർഡ് ഡ്യൂട്ടി കൂടി ബഹിഷ്കരിക്കുന്നത് മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും.