മീഡിയവണ്‍ റിപ്പോർട്ടർക്കെതിരായ ബി.ജെ.പി-ആർ.എസ്.എസ് ഭീഷണി: മാധ്യമപ്രവർത്തകനെ ആദരിക്കുകയാണ് വേണ്ടത് -പി.എ. മുഹമ്മദ് റിയാസ്
text_fieldsപാലക്കാട്: മീഡിയവണ്‍ പാലക്കാട് റിപ്പോർട്ടർ സാജിദ് അജ്മലിനെതിരായ ബി.ജെ.പി-ആര്‍.എസ്.എസ് ഭീഷണിയെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ടിന് പിന്നാലെ സുരക്ഷയോരുക്കാൻ നിർദേശം. പാലക്കാട് എസ്.പിക്കാണ് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയത്. സാജിദിന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് മീഡിയവണ്‍ എഡിറ്റർ ഡി.ജി.പിക്ക് കത്തയച്ചിരുന്നു. സാജിദ് അജ്മലിനെതിരെയുള്ള ആർ.എസ്.എസ് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഗുരുതരമായ വിഷയമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇതിനെ ശക്തമായി എതിർക്കണം, ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് തകർക്കാൻ ശ്രമിച്ചതാണ് പാലക്കാട്ടും ബേപ്പൂരിലും കണ്ടത്. വിവരം പുറത്തെത്തിച്ചതിനെ മാധ്യമപ്രവർത്തകനെ ആദരിക്കുകയാണ് വേണ്ടതെന്നും റിയാസ് പറഞ്ഞു.
സംഘ്പരിവാർ നടത്തിയ ഭീഷണി ജനാധിപത്യ സംസ്‌കാരത്തിന് ചേർന്നതല്ലെന്ന് രമേശ് ചെന്നിത്തല. ഇത്തരം ഭീഷണികൾ ജനാധിപത്യത്തിനും സ്വതന്ത്ര പത്രപ്രവർത്തനത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ഇത് ഉത്തരേന്ത്യയിൽ നടക്കുമായിരിക്കും. പക്ഷേ, കേരളം വേറെയാണെന്ന് സംഘ്പരിവാർ മനസിലാക്കണം. ജനാധിപത്യത്തിന്റെ സൗന്ദര്യം നിഷ്പക്ഷ പത്രപ്രവർത്തനത്തിന്റെ സ്വാതന്ത്ര്യത്തിലാണ്. ഹീനമായ പ്രവർത്തികളിലൂടെ അതിനെ ഇല്ലാതാക്കാനുള്ള ശ്രമത്തെ ശക്തമായി അപലപിക്കുന്നു. സാജിദ് അജ്മലിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
മീഡിയവണ്‍ റിപ്പോർട്ടർക്ക് നേരെയുള്ള ഭീഷണിയിൽ സാജിദിന് സുരക്ഷ നൽകണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകുകയെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാൾ പറഞ്ഞു. ആര്‍.എസ്.എസിന്റെ ഗുണ്ടായിസം കേരളത്തിൽ നടപ്പാകില്ലെന്നും ഇതിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും വി.കെ. ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു. വെട്ടിലായ ബി.ജെ.പിക്കാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി രക്ഷപെടാമെന്ന് കരുതേണ്ട. യഥാർഥ വസ്തുതകൾ പുറത്തുവരുമ്പോൾ വിറളി പൂണ്ട് കാട്ടിക്കൂട്ടുന്ന കോപ്രായമാണിതെന്നും അദ്ദേഹം പരിഹസിച്ചു.
സാജിദിന് ഇടതുപക്ഷം സംരക്ഷണമൊരുക്കുമെന്ന് സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. ബി.ജെ.പിയുടെ ഫാഷിസ്റ്റ് സ്വഭാവമാണ് ഇതിലുടെ പുറത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആർ.എസ്.എസ് ഭീഷണി വന്നതിൽ സാജിദിന് പിന്തുണ നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് പറഞ്ഞു. സാജിദിനെതിരെ നടക്കുന്ന സംഘപരിവാർ ഭീഷണി ഒറ്റക്കെട്ടായി നേരിടുമെന്ന് സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പറും എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ ഷെനിൻ മന്ദിരാട് പറഞ്ഞു. ഇതു കേരളമാണ്. മാധ്യമ പ്രവർത്തകർക്കെതിരെ നടത്തുന്ന ഭീഷണി കേരള ജനത ഒറ്റക്കെട്ടായി നേരിടും. വോട്ടിന് പണം നൽകുന്നത് മാത്രമല്ല മാധ്യമ പ്രവർത്തകരെയും കൊന്നു തള്ളുന്നതും ഉത്തരേന്ത്യൻ രീതിയാണെന്ന് മുസ്‍ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ പറഞ്ഞു.
സാജിദിനെ അപായപ്പെടുത്താനും അപകീർത്തിപ്പെടുത്താനും നീക്കം നടക്കുന്നതായി ഇന്‍റലിജന്‍സ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാര്‍ഥിയായ ശോഭാ സുരേന്ദ്രൻ വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് സാജിദ് അജ്മലായിരുന്നു. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയില്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദമായിരുന്നു. താനുമായി ബന്ധമില്ലാത്ത ഒരു സ്ത്രീയെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് മെനഞ്ഞ കള്ളക്കഥയാണ് അരങ്ങേറിയതെന്നായിരുന്നു ശോഭയുടെ വാദം.
എന്നാല്‍, തങ്ങളുടെ കൂടെയുള്ള സ്ത്രീയാണ് കാറിലുണ്ടായിരുന്നതെന്ന ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മാധ്യമപ്രവർത്തകർ ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ ശോഭ വെട്ടിലാവുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ വ്യക്തമല്ലെന്നായി പിന്നീടുള്ള വാദങ്ങള്‍. ഇതിന് പിന്നാലെ പണം നല്‍കിയ സ്ത്രീയും ശോഭ സുരേന്ദ്രനും തമ്മിൽ മുൻപരിചയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പഴയ ഫോട്ടോകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. അതേസമയം, വോട്ടിന് പണം നൽകിയ സംഭവത്തിൽ സമഗ്ര അന്വേഷണവുമായി പാലക്കാട് സൗത്ത് പൊലീസ്. പരാതിക്കാരുടെയും ദൃശ്യങ്ങൾ ചിത്രീകരിച്ചവരുടെയും മൊഴി രേഖപ്പെടുത്തി. ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനക്കയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

