മീഡിയവണിന് കേന്ദ്ര വിലക്ക്: ഉത്തരവ് ഹൈകോടതി മരവിപ്പിച്ചു
text_fieldsകോഴിക്കോട്/കൊച്ചി: മീഡിയവൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം തടഞ്ഞു. ഉത്തരവ് ഹൈകോടതി മരവിപ്പിച്ചു. സുരക്ഷ കാരണങ്ങളാൽ ചാനലിന്റെ അനുമതി പിൻവലിക്കുകയാണെന്ന് കാട്ടി തിങ്കളാഴ്ച രാവിലെയാണ് മന്ത്രാലയത്തിന്റെ ഉത്തരവ് ചാനലിന് ലഭിച്ചത്. ഇതിന് പിന്നാലെ ഉച്ചയോടെ സംപ്രേഷണം നിർത്തിവെച്ചു.
കേന്ദ്ര ഉത്തരവിനെതിരെ ചാനൽ അടിയന്തരമായി ഹൈകോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയായിരുന്നു. ജസ്റ്റിസ് എൻ. നഗരേഷിന്റെ സിംഗിൾ ബെഞ്ച് രണ്ടുദിവസത്തേക്കാണ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ അനുവദിച്ചത്. വൈകുന്നേരം 7.15 ഓടെ സംപ്രേഷണം പുനരാരംഭിച്ചു. കേസ് ബുധനാഴ്ച വീണ്ടും ഹൈകോടതി പരിഗണിക്കും.
ദേശസുരക്ഷാ പ്രശ്നമടക്കം അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച് ചാനലിന് ഏകപക്ഷീയമായി അനുമതി നിഷേധിക്കുന്നത് നിർഭാഗ്യകരവും അവകാശ നിഷേധവുമാണെന്ന് കാട്ടിയാണ് മീഡിയ വൺ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് കോടതിയെ സമീപിച്ചത്. വാർത്താധിഷ്ഠിത ചാനലെന്ന നിലയിൽ 2021 സെപ്റ്റംബർ 29 വരെയുള്ള പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഇതിനുശേഷം അനുമതി പുതുക്കാനും സുരക്ഷാ ക്ലിയറൻസിനും അപേക്ഷ നൽകിയെങ്കിലും തള്ളിയതായോ തള്ളിയെങ്കിൽ അതിനുള്ള കാരണമോ അറിയിച്ചിട്ടില്ല. ഇതിനിടെയാണ് ദേശസുരക്ഷയും പൊതുസമാധാനവും സംബന്ധിച്ച കേബിള്‍ നെറ്റ് വര്‍ക്ക് ചട്ടലംഘനം ചൂണ്ടിക്കാട്ടി അനുമതി റദ്ദാക്കാതിരിക്കാൻ കാരണം തേടി ജനുവരി അഞ്ചിന് നോട്ടീസ് നൽകിയത്. ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് സുരക്ഷാ ക്ലിയറൻസ് ലഭ്യമാക്കാത്ത സാഹചര്യവും നോട്ടീസിൽ സൂചിപ്പിച്ചിരുന്നു. തങ്ങളെക്കൂടി കേൾക്കാതെ അനുമതി റദ്ദാക്കാനാവില്ലെന്നതടക്കം ചൂണ്ടിക്കാട്ടി ജനുവരി 18ന് മറുപടി നൽകി. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല.
എന്നിട്ടും അനുമതി റദ്ദാക്കി ഉത്തരവിടുകയായിരുന്നുവെന്ന് ഹരജിക്കാർ വ്യക്തമാക്കി.കേബിള്‍ നെറ്റ് വര്‍ക്ക് ചട്ടലംഘനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് നടപടിയെന്നും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും മറുപടി കൈപ്പറ്റുകയും ചെയ്ത സാഹചര്യത്തിൽ നീതി നിഷേധിക്കപ്പെട്ടിട്ടില്ലെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ വാദിച്ചു. ഇടക്കാല ഉത്തരവിടരുതെന്നും വിശദീകരണം അറിയിക്കാൻ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, വീണ്ടും ഹരജി പരിഗണിക്കുന്ന ബുധനാഴ്ച വരെ ഉത്തരവ് മരവിപ്പിക്കുന്നതായി കോടതി അറിയിച്ചു.
നിയമപരമായി നേരിടും -മീഡിയവൺ എഡിറ്റർ
കോഴിക്കോട്: മീഡിയവണിന് എതിരെ കാരണമെന്തെന്ന് വ്യക്തമാക്കാതെയുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് എഡിറ്റർ പ്രമോദ് രാമൻ. തെറ്റു ചെയ്താൽ നിയമ നടപടികൾക്ക് പല മാർഗങ്ങളുണ്ട്. സ്ഥാപനത്തോട് വിശദീകരണം ചോദിക്കുകയും പറയാനുള്ളത് കേൾക്കുകയും വേണം. അനുമതി റദ്ദാക്കിയതിനു കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. സ്ഥാപനമാണ് അത് വ്യക്തമാക്കേണ്ടത് എന്ന നിലപാട് ഇരുട്ടിൽ നിർത്തുന്നതാണ്. ജനാധിപത്യ രാജ്യത്ത് പാടില്ലാത്തതാണ്. ഇതിനെ നിയമപരമായി നേരിടും. പ്രശ്നത്തിൽ പൊതുസമൂഹം നൽകുന്ന പിന്തുണയെ സ്വാഗതം ചെയ്യുന്നതായും പ്രമോദ് രാമൻ 'മാധ്യമ'ത്തോട് പറഞ്ഞു.
മീഡിയവൺ എഡിറ്ററുടെ പ്രസ്താവനയുടെ പൂർണരൂപം:
പ്രിയ പ്രേക്ഷകരെ,
മീഡിയവണിൻെറ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിൻെറ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല.
ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിൻെറ പൂർണനടപടികൾക്കു ശേഷം മീഡിയവൺ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും.
നീതി പുലരുമെന്ന പ്രതീക്ഷയോടെ തൽക്കാലം സംപ്രേഷണം ഇവിടെ നിർത്തുന്നു.
പ്രമോദ് രാമൻ
എഡിറ്റർ,
മീഡിയവൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.