Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമീഡിയവൺ വിലക്ക്: വിധി...

മീഡിയവൺ വിലക്ക്: വിധി നാളെ

text_fields
bookmark_border
മീഡിയവൺ വിലക്ക്: വിധി നാളെ
cancel

കൊച്ചി: മീഡിയവൺ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി ചൊവ്വാഴ്ച വിധി പറയും. ജനുവരി 31ന് സംപ്രേഷണാനുമതി റദ്ദാക്കി കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിനെതിരെ മീഡിയവൺ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹരജിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്‍റെ പരിഗണനയിലുള്ളത്. കേസിൽ തിങ്കളാഴ്ചയും വാദം തുടർന്ന കോടതി ഹരജി ചൊവ്വാഴ്ച പരിഗണിക്കാനും വിധി പറയാനുമായി മാറ്റി. തിങ്കളാഴ്ച വരെ ചാനലിന് അനുവദിച്ച പ്രവർത്തനാനുമതി ഒരു ദിവസത്തേക്കുകൂടി നീട്ടി.

തിങ്കളാഴ്ച കേസ് പരിഗണിക്കവേ കേന്ദ്രസർക്കാർ സമർപ്പിക്കുമെന്ന് വ്യക്തമാക്കിയ രേഖകളുടെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് മീഡിയവൺ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ചാനലിനെതിരായ സുരക്ഷപ്രശ്നം എന്താണെന്ന് മനസ്സിലാക്കാൻ രേഖകൾ ലഭിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. രേഖകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രവർത്തനാനുമതിയുടെ 10 വർഷ കാലാവധി കഴിയുംമുമ്പേ പുതുക്കാൻ നൽകിയ അപേക്ഷക്ക് ഒരുമറുപടിയും സർക്കാറിൽനിന്ന് ലഭിച്ചില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. മുമ്പും ഈ ചാനലിന് സുരക്ഷ ക്ലിയറൻസ് നിഷേധിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്ന് തങ്ങൾക്ക് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ, മീഡിയ ലൈഫ് എന്ന മറ്റൊരു ചാനലിനാണ് സുരക്ഷ ക്ലിയറൻസ് നിഷേധിക്കപ്പെട്ടത്.

10 വർഷത്തെ പ്രവർത്തനാനുമതിയോടെ തുടർന്ന മീഡിയവൺ ചാനലിന് ക്ലിയറൻസ് ഒരിക്കലും നിഷേധിക്കപ്പെട്ടിട്ടില്ല. അതിനാൽ, കാരണം കാണിക്കൽ നോട്ടീസിലെ പരാമർശം തെറ്റാണ്. അനുമതി നൽകുമ്പോഴുള്ള ഉപാധികളുടെയും നിബന്ധനകളുടെയും ലംഘനം അനുമതി കാലയളവിൽ ഉണ്ടായിട്ടില്ല. സ്വകാര്യതക്കുള്ള അവകാശം പോലെതന്നെയാണ് അറിയാനും അറിയിക്കാനുമുള്ള ഭരണഘടന അവകാശമെന്ന പെഗസസ് കേസിലെ കോടതി ഇടപെടൽ വീണ്ടും അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. സുരക്ഷ ക്ലിയറൻസ് എന്തിന്, എപ്പോൾ നിഷേധിക്കപ്പെട്ടുവെന്ന് അറിയാൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന് ദേശസുരക്ഷയുടെയും മറ്റും പേരിൽ നിയന്ത്രണമാകാമെങ്കിലും അതിന് നിയമത്തിന്‍റെ ശക്തമായ പിൻബലമുണ്ടാകണമെന്ന് കേരള യൂനിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റും മീഡിയവൺ ജീവനക്കാരും നൽകിയ ഹരജിയിൽ ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 10 വർഷത്തെ പ്രവർത്തനാനുമതി പൂർത്തിയാക്കി പുതുക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന ചാനലിന്‍റെ അനുമതി നിയമപരമായ മാനദണ്ഡങ്ങളെ മുഴുവൻ മറികടന്ന് റദ്ദാക്കിയ നടപടി തികച്ചും നിയമവിരുദ്ധമാണ്.

നിയമത്തിന്‍റെ പിന്തുണയില്ലാതെയാണ് ഈ നടപടി. അനുമതി നൽകുമ്പോൾ ആവശ്യമായ മാർഗരേഖകളെല്ലാം ലൈസൻസ് പുതുക്കുമ്പോഴും ബാധകമാണെന്ന വാദം കേന്ദ്രസർക്കാറിനുവേണ്ടി അസി. സോളിസിറ്റർ ജനറൽ ആവർത്തിച്ചു. മാർഗരേഖകളെ നേരത്തേ ആരും കോടതിയിൽ ചോദ്യം ചെയ്തിട്ടില്ല. നേരത്തേ അനുമതി നൽകിയാലും കാലാകാലമുള്ള മാർഗനിർദേശങ്ങൾക്കനുസരിച്ച് സുരക്ഷ വിലയിരുത്തലുകൾ നടക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രവർത്തനാനുമതി ലഭിച്ച ഒട്ടേറെ ചാനലുകളുടെ അനുമതി നിഷേധിച്ചിട്ടുള്ളതായും എ.എസ്.ജി വ്യക്തമാക്കി.

അടുത്ത കാലത്ത് ഏതെങ്കിലും ചാനലിന്‍റെ അനുമതി റദ്ദാക്കിയിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. അടുത്തിടെ ഉണ്ടായിട്ടില്ലെന്ന് എ.എസ്.ജി മറുപടിയും നൽകി. കമ്പനിയും സർക്കാറും തമ്മിലെ തർക്കമായതിനാൽ ചാനൽ ജീവനക്കാർക്കും സംഘടനക്കും ഈ വിഷയത്തിൽ ഹരജി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, സർക്കാർ നടപടി മൂലം തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള ജീവനക്കാരും അവരുടെ സംഘടനയും കക്ഷിചേരുന്നതിൽ തെറ്റെന്താണെന്ന് കോടതി ചോദിച്ചു. പെഗസസിലെ കോടതി നിരീക്ഷണം എല്ലാ കേസിലും ഒരുപോലെ ബാധകമാവില്ലെന്നും അതിൽനിന്ന് വ്യത്യസ്ത കേസാണിതെന്നും എ.എസ്.ജി വാദിച്ചു. തുടർന്ന് കേസ് ചൊവ്വാഴ്ച രാവിലെ പരിഗണിച്ച് വിധി പറയാൻ മാറ്റുന്നതായി കോടതി അറിയിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtMediaOne ban
News Summary - MediaOne ban: Judgment tomorrow
Next Story