എം.ഡി.എം.എ കേസ്; തെളിവെടുപ്പിനായി കൊണ്ടുപോവുന്നതിനിടെ പ്രതി ഗുജറാത്തിൽനിന്ന് രക്ഷപ്പെട്ടു
text_fieldsപ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചപ്പോൾ
മുക്കം: മുക്കം നഗരസഭയിലെ രണ്ടിടങ്ങളിൽ നിന്നായി 2.803 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോവുന്നതിനിടെ വെള്ളിയാഴ്ച അർധരാത്രിയോടെയാണ്
ഗുജറാത്തിലെ വഡോധരക്കും സൂറത്തിനും ഇടയിൽ വെച്ച് പ്രതിയായ മുക്കം പൂളപ്പോയിൽ, പുല്ലമ്പാടിപറമ്പിൽ പി. മുഹമ്മദ് ഹനീഫ (36) ട്രെയിനിൽ നിന്നും രക്ഷപ്പെട്ടത്. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് മുക്കം മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് എം.ഡി.എം.എയുമായി ഇയാളെ പിടികൂടുന്നത്. തുടർന്ന് റിമാൻഡിലായ പ്രതിയെ കഴിഞ്ഞ ദിവസമാണ് കൂടുതൽ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. മുക്കം ഇൻസ്പെക്ടർ നിബിൻ ജോയ് അടക്കം ആറംഗ സംഘമാണ് പ്രതിയുമായി പോയിരുന്നത്. ട്രെയിനിൽ വെച്ച് പോലീസുകാർ ഉറങ്ങുന്നതിനിടെ പ്രതി കൈ വിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം. സംസ്ഥാനത്ത് തന്നെ പോലീസ് പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള മയക്ക് മരുന്ന് വേട്ടയായിരുന്നു മുക്കത്തേത്. വിപണിയിൽ മൂന്ന് കോടിയോളം രൂപ വിലവരുന്ന എം.ഡി.എം.എയാണ് പിടികൂടിയിരുന്നത്.
അത്കൊണ്ടു തന്നെ പൊലീസ് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി താമരശ്ശേരി ഡി.വൈ.എസ്.പി വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും രൂപികരിച്ചിരുന്നു.ഇതിനിടയിലാണ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്.
പോത്ത് കച്ചവടക്കാരനായ പ്രതിക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ ബന്ധങ്ങളുണ്ടന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ മുഹമ്മദ് ഹനീഫയെ കൂടാതെ കോഴിക്കോട് ബേപ്പൂർ സ്വദേശി റെയ്ഹാനത്ത് (45 ) പിടിയിലായിരുന്നു.
കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ടി. ഫറാഷ് ഐ.പി.എസിന്‍റെ നിർദ്ദേശ പ്രകാരം ജില്ല നാർക്കോട്ടിക് ഡി.വൈ.എസ്.പി. ടി ഉത്തംദാസിന്‍റെ നേതൃത്വത്തിലുള്ള നർക്കോട്ടിക് സെല്ലിലെ ഡാൻസാഫ് സംഘവും താമരശ്ശേരി ഡി.വൈ.എസ്.പി. വിനോദ് കുമാറിന്‍റെ കീഴിലുള്ള മുക്കം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിരുന്നത്.
മുഹമ്മദ് ഹനീഫയിൽ നിന്ന് മുക്കം അഗസ്ത്യൻമൂഴി മിനിസിവിൽ സ്റ്റേഷന് മുൻവശം വെച്ച് അഞ്ഞൂറ്റി പതിനേഴ് ഗ്രാം എം.ഡി.എം.എ ആദ്യം പിടികൂടുകയായിരുന്നു.
തുടർന്ന് ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബാക്കി എം.ഡി.എം.എ പിടികൂടിയത്.
നോട്ട് എണ്ണുന്നതിനുള്ള കൗണ്ടിംഗ് മെഷീനും, പാക്കിങ്ങിനുള്ള നിരവധി കവറുകളും, നിരവധി ഡിജിറ്റൽ ഇലക്ട്രോണിക് ത്രാസുകളും വീട്ടിൽ നിന്നും കണ്ടെടുത്തു.
ഡൽഹിയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും മുഹമ്മദ് ഹനീഫ
ലഹരി എത്തിക്കാറുണ്ടന്ന് പൊലീസ് പറഞ്ഞു. നിരന്തരം ഇതിനായി ഇയാൾ വിമാന യാത്രകളും നടത്താറുണ്ട്. കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് വിമാനത്തിലും തിരിച്ച് ട്രെയിനിലുമാണ് യാത്രകൾ നടത്തിയിരുന്നത്.
വർഷങ്ങളായി ഒറീസയിൽ നിന്നും കാലികളെ ഇറക്കി ആന്ധ്രയിലും മറ്റും വിൽപന നടത്തിയിരുന്ന ഹനീഫ പിന്നീട് ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

