Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാ ബസുകളിലും കാമറകൾ...

എല്ലാ ബസുകളിലും കാമറകൾ സ്ഥാപിക്കുമെന്ന് മന്ത്രി

text_fields
bookmark_border
എല്ലാ ബസുകളിലും കാമറകൾ സ്ഥാപിക്കുമെന്ന് മന്ത്രി
cancel

കൊച്ചി: എല്ലാ സ്റ്റേജ് കാര്യേജ് ബസുകളിലും ഫെബ്രുവരി 28 നകം രണ്ട് വീതം ക്ലോസ്ഡ് സർക്യൂട്ട് കാമറകൾ സ്ഥാപിക്കുമെന്ന് മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മറ്റ് നിയമലംഘനങ്ങളും തടയുന്നതിന് കർശന നടപടിക്ക് തീരുമാനം. ഇതിന് പുറമെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ബസുകളുടെ നിരന്തര മേൽനോട്ടച്ചുമതലയുമുണ്ടാകും. കൊച്ചി നഗരത്തിൽ നിയമലംഘനം അറിയിക്കാ൯ വാട്സാപ്പ് നമ്പറും നിലവിൽ വന്നു. 6238100100 എന്ന നമ്പറിലാണ് സിറ്റി ട്രാഫിക് പൊലീസിനെ പരാതികൾ അറിയിക്കേണ്ടത്.

ബസുകളുടെ മത്സരയോട്ടത്തിലും നിയമലംഘനങ്ങളിലും അപകടങ്ങൾ വർധിച്ച സാഹചര്യം ചർച്ച ചെയ്യാ൯ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു കൊച്ചിയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ തീരുമാനങ്ങൾ. മോട്ടോർ വാഹന വകുപ്പ്, പൊലീസ്, റോഡ് സുരക്ഷാ അതോറിറ്റി ഉദ്യോഗസ്ഥരും ബസുടമ - തൊഴിലാളി സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

ബസിൽ നിന്നും റോഡിന്റെ മു൯വശവും അകവും കാണാവുന്ന തരത്തിൽ രണ്ട് കാമറകളാണ് സ്ഥാപിക്കേണ്ടത്. കാമറ വാങ്ങുന്നതിനാവശ്യമായ തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. കാമറ സംബന്ധിച്ച മാർഗനിർദേശവും അതോറിറ്റി നൽകും. കെ.എസ്.ആർ.ടി.സി ബസുകളിലും കാമറ സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വെഹിക്കിൾ ലൊക്കേഷ൯ ട്രാക്കിങ് ഡിവൈസ് വഴി സംസ്ഥാന തലത്തിലും നിരീക്ഷണം ഏർപ്പെടുത്തും.

സ്വകാര്യബസുകളുടെ മേൽനോട്ടച്ചുമതല മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേകമായി നിശ്ചയിച്ചു നൽകും. ബസിന്റെ ഫിറ്റ്നെസ് അടക്കമുള്ള പരിശോധനകളുടെ ഉത്തരവാദിത്തം ഈ ഉദ്യോഗസ്ഥനായിരിക്കും. മത്സരയോട്ടം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ ക്ലസ്റ്റർ രൂപീകരിച്ച് വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച നിർദേശം ചർച്ച ചെയ്ത് തീരുമാനം അറിയിക്കാ൯ ബസുടമകളോട് മന്ത്രി ആവശ്യപ്പെട്ടു.

ബസിൽ ജോലിക്കായി നിയോഗിക്കുന്ന ഡ്രൈവറുടെയും കണ്ടക്ടറുടെയും പേര്, വിലാസം, ലൈസ൯സ് നമ്പർ തുടങ്ങിയ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് നൽകണം. ബസിനകത്തും പ്രസക്തമായ വിവരങ്ങൾ പ്രദർശിപ്പിക്കണം. യാത്രക്കാർക്കും പൊതുജനങ്ങൾക്കും പരാതി നൽകുന്നതിന് ബസിന്റെ ചുമതലയുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നമ്പറും ഉണ്ടാകണം. മാർച്ച് ഒന്നിന് മുമ്പായി ഇവ നടപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആറു മാസത്തിലൊരിക്കൽ റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ പരിശീലനവും കൗൺസലിങ്ങും നൽകും. റിഫ്രഷർ കോഴ്സുകളുമുണ്ടാകും. ഇന്ത്യ൯ മെഡിക്കൽ അസോസിയേഷ൯, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, എക്സൈസ് എന്നീ ഏജ൯സികളും പരിശീലന പരിപാടികളുമായി സഹകരിക്കും.

ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആറു മാസത്തിലൊരിക്കൽ വൈദ്യപരിശോധന നടത്തി ഹെൽത്ത് കാർഡ് നൽകും. ദീർഘ ദൂര കോൺട്രാക്ട് കാര്യേജ് വാഹനങ്ങളിൽ ഡ്രൈവറും കണ്ടക്ടറും വാഹനമോടിക്കുന്ന രീതിയിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നടപ്പാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.

ബസുകളുടെ റണ്ണിങ് സമയവും ടൈം ഷെഡ്യൂളും പുനഃനിശ്ചയിക്കുന്നതിന് മാർഗ നിർദേശങ്ങൾക്കായി സംസ്ഥാനതലത്തിൽ സമിതിയെ നിയോഗിക്കും. ഇതു സംബന്ധിച്ച കോടതി വ്യവഹാരങ്ങൾ വർധിക്കുന്ന സാഹചര്യം ഹൈകോടതിയുടെ ശ്രദ്ധയിൽ പെടുത്തും. ബസുകൾ വിദ്യാർത്ഥി സൗഹൃദപരമാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കും. ട്രാഫിക് റൂട്ടുകൾ പരിഷ്ക്കരിക്കുന്ന ഘട്ടത്തിൽ ബസ് തൊഴിലാളികളുമായും ഉടമകളുമായും കൂടിയാലോചിക്കും.

സേഫ് കേരള പ്രൊജക്ടിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 826 ആധുനിക കാമറകൾ ഉടനെ പ്രവർത്തനം തുടങ്ങും. ലൈ൯ ട്രാഫിക് കർശനമാക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരും. ലഹരി കടത്തുന്നതിന് ഉപയോഗിക്കുന്ന ബസുകൾ പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.

റോഡ് സുരക്ഷാ കമ്മീഷണർ എസ്. ശ്രീജിത്ത്, സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമ൯, റൂറൽ എസ്.പി വിവേക് കുമാർ, ഡപ്യൂട്ടി പൊലീസ് കമീഷണർ എസ്. ശശിധര൯, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഷാജി മാധവൻ, റീജിയണൽ ട്രാ൯സ്പോർട് ഓഫീസർ ജി. അനന്തകൃഷ്ണ൯, കൊച്ചി സ്മാർട് മിഷ൯ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cctvcctvcctvbusbusbus
News Summary - two closed circuit cameras will be installed in all stage carriage buses
Next Story