കോഴിക്കോട്: 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം തദ്ദേശീയരും ബ്രിട്ടീഷുകാരും തമ്മില്‍ നടന്ന ഏറ്റവും വലിയ പോരാട്ടമായിരുന്നു മലബാര്‍ കലാപമെന്ന് നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ്. '1921 സ്വാതന്ത്ര്യസമരത്തിെൻറ സ്മൃതികാലങ്ങള്‍' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അക്കാദമിക് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്നത്തെ കോണ്‍ഗ്രസ് നേതാവ് മാധവന്‍ നായരും ഖിലാഫത്ത് സമരത്തില്‍ പങ്കാളിയായിരുന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് അടക്കമുള്ളവരും ഈ രീതിയില്‍ മലബാര്‍ സമരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. ധീരദേശാഭിമാനിയായി ചരിത്രം രേഖപ്പെടുത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രാജ്യദ്രോഹിയും ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്തവര്‍ രാജ്യസ്‌നേഹികളുമായി ചിത്രീകരിക്കപ്പെടുന്നത് ചരിത്രം തലകുത്തി നില്‍ക്കുന്നതിെൻറ ഭാഗമാണ്. ചരിത്രത്തെ വര്‍ഗീയവത്കരിക്കുകയെന്നത് ഫാഷിസത്തിെൻറ ഏറ്റവും വലിയ ആയുധമാണെന്നും രാജേഷ് പറഞ്ഞു.
അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. പി.ജെ. വിന്‍സൻറ്, ഡോ. കെ.എസ്. മാധവന്‍, ഡോ. ശിവദാസന്‍, മുസ്തഫ പി. എറയ്ക്കല്‍, ഡോ. നുഐമാന്‍, ഉമൈര്‍ ബുഖാരി, മുഹമ്മദലി കിനാലൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എന്‍. അലി അബ്ദുല്ല, മുഹമ്മദ് പറവൂര്‍, റഹ്മത്തുല്ല സഖാഫി എളമരം, വി.പി.എം. ബഷീര്‍, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, എം. മുഹമ്മദ് സ്വാദിഖ്, എം.എം. ഇബ്രാഹിം, എം. അബൂബക്കര്‍ എന്നിവർ സംസാരിച്ചു.