പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ മേയർ എത്തില്ല; വിശദീകരിച്ച് വി.വി.രാജേഷ്
text_fieldsതിരുവനന്തപുരം: ഇന്ന് തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ തിരുവനന്തപുരം മേയർ വി.വി.രാജേഷ് ഉണ്ടാകില്ല. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, സൈനിക, പൊലീസ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി 22 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വി.വി.ഐ.പികൾ എത്തുമ്പോൾ മേയർ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തുന്നത് പതിവാണ്. എന്നാൽ, എൻ.ഡി.എ– ബി.ജെ.പി നേതാക്കളും പട്ടികയിലുണ്ടെങ്കിലും രാജേഷിനെ ഒഴിവാക്കുകയായിരുന്നു.
സുരക്ഷാ കാരണങ്ങളാൽ സ്വീകരണത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നു മേയർ വി.വി.രാജേഷ് പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുക്കുന്ന മറ്റുരണ്ട് പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്ന് മേയറുടെ ഓഫീസ് അറിയിച്ചു.
വമ്പൻ പ്രഖ്യാപനം കാത്ത് തിരുവനന്തപുരം
നരേന്ദ്ര മോദി കേരളത്തിനായി വമ്പൻ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ നടത്തുമെന്ന് പ്രതീക്ഷ. നാല് പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യാനും ലൈഫ് സയൻസ് പാർക്കിലെ ഇന്നവേഷൻ, ടെക്നോളജി ആൻഡ് എൻട്രപ്രനർഷിപ് ഹബ്ബിന് തറക്കല്ലിടാനും ബി.ജെ.പി ഭരണംപിടിച്ച തിരുവനന്തപുരം കോർപറേഷന്‍റെ വികസന ബ്ലൂപ്രിന്‍റ് പ്രകാശനത്തിനുമാണ് മോദിയെത്തുന്നത്.
തലസ്ഥാനത്തിനായി വലിയൊരു പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവുമെന്നാണ് പൊതുവിൽ കരുതുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയിലുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും കാണുന്നത്.
അതിവേഗ റെയിൽപാത, സ്മാർട്ട് സിറ്റിയുടെ അടുത്തഘട്ടം അടക്കമുള്ളവയിലും പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന കാര്യത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും അ റിവൊന്നുമില്ലെങ്കിലും പ്രധാനമന്ത്രിയുടെ സന്ദർശനം വികസനത്തിൽ വലിയ മുതൽക്കൂട്ടായി മാറുമെന്നാണ് നേതൃത്വം പറയുന്നത്.
നഗരത്തിന്‍റെ മാലിന്യപ്രശ്നം പരിഹരിക്കാൻ ഇൻഡോർ മാതൃകയിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്‍റ്, കോർപറേഷൻ പരിധിയിൽ 20,000 വീടുകൾ, സമഗ്ര ഡ്രെയിനേജ് സംവിധാനം, പത്മനാഭ സ്വാമി ക്ഷേത്രം- ആറ്റുകാൽ ക്ഷേത്രം -വെട്ടുകാട് പള്ളി -ബീമ പള്ളി എന്നിവ ചേർത്തുള്ള തീർഥാടന ടൂറിസം പദ്ധതി, തിരുവനന്തപുരം മെട്രോ, കരമനയാർ -കിള്ളിയാർ -ആമയിഴഞ്ചാൻ തോട് -പാർവതി പുത്തനാർ എന്നിവ ഗംഗ മിഷൻ മാതൃകയിൽ ശുദ്ധീകരിക്കൽ അടക്കമുള്ളവ കോർപറേഷൻ തന്നെ പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

