മാവൂർ സർവിസ് സഹകരണ ബാങ്ക് ഭൂമി ഇടപാട്; ആരോപണത്തിൽ കുരുങ്ങി സി.പി.എം
text_fieldsകോഴിക്കോട്: മാവൂർ സർവിസ് സഹകരണ ബാങ്കിനായി ഭൂമി വാങ്ങിയതിൽ ക്രമക്കേടെന്ന ആരോപണത്തിൽ വലഞ്ഞ് സി.പി.എം. വൻതുക നൽകി മാവൂർ കൽപള്ളിക്കടുത്ത് കാര്യാട്ട്താഴത്ത് 2.17 ഏക്കർ ഭൂമി വാങ്ങിയതിൽ മാവൂരിലെ പ്രമുഖ നേതാക്കൾക്കെതിരെ നടപടിയെടുത്തതോടെ ക്രമക്കേട് പരസ്യമായി സമ്മതിച്ചിരിക്കുകയാണ് പാർട്ടി. കഴിഞ്ഞ ദിവസം ജില്ല കമ്മിറ്റി ശരിവെച്ച നടപടി ബുധനാഴ്ച മാവൂർ പഞ്ചായത്തിലെ മാവൂർ, കണ്ണിപ്പറമ്പ്, ചെറൂപ്പ ലോക്കൽ കമ്മിറ്റികളിലും റിപ്പോർട്ട് ചെയ്തു.
രണ്ടര വർഷം മുമ്പ് സെൻറിന് 2.90 ലക്ഷം രൂപക്ക് ഫ്ലാറ്റ് നിർമിക്കാൻ ഒരുകൂട്ടർ കച്ചവടം ഉറപ്പിക്കുകയും പിന്നീട് മുടങ്ങുകയും ചെയ്തിരുന്നതായി പാർട്ടി പ്രവർത്തകർതന്നെ അന്വേഷണ കമീഷൻ മുമ്പാകെ പറഞ്ഞിരുന്നു. ഇതേ ഭൂമിയാണ് സെൻറിന് 4.60 ലക്ഷം രൂപയെന്ന അമിതവില നൽകി വാങ്ങിയതെന്നാണ് ആരോപണം. സി.പി.എം ഏരിയ കമ്മിറ്റി അംഗവും 15 വർഷം മാവൂർ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന എം. ധർമജനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. ബാങ്ക് പ്രസിഡൻറ് കെ.സി. രവീന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം എൻ. ബാലചന്ദ്രൻ, മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ െക.പി. ചന്ദ്രൻ, കണ്ണിപ്പറമ്പ് ലോക്കൽ സെക്രട്ടറി എൻ. മനോജ് എന്നിവരെ പരസ്യമായി ശാസിച്ചു.
ബാങ്ക് സബ് കമ്മിറ്റിയിൽനിന്നും ധർമജനെ നീക്കി.വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന സ്ഥലമാണ് ബാങ്കിനായി വാങ്ങിയതെന്നാണ് ആരോപണം. കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ അന്വേഷണത്തിൽ ആരോപണവിധേയർക്ക് കൃത്യമായ വിശദീകരണം നൽകാനായിരുന്നില്ല. തുടർന്നാണ് ജില്ല കമ്മിറ്റി അച്ചടക്ക നടപടിക്ക് അനുവാദം നൽകിയത്. സ്ഥലത്തിെൻറ വാല്വേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിൽ കോഴിക്കോട് താലൂക്കിലെ ഉന്നത ഉദ്യോഗസ്ഥനെതിരെയും ആക്ഷേപമുയർന്നിട്ടുണ്ട്. കാലിക്കറ്റ് നോർത്ത് സർവിസ് സഹകരണ ബാങ്ക് ശാഖക്കായി വെസ്റ്റ്ഹില്ലിൽ കൂടിയ തുകക്ക് സ്ഥലം കച്ചവടം ചെയ്തതിൽ നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.