കണ്ണൂരിൽ വീട്ടിൽ വൻ സ്ഫോടനം; ഒരു മരണം, ശരീര ഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ
text_fieldsകണ്ണപുരം കീഴറയിൽ സ്ഫോടനത്തിൽ തകർന്ന വീട് ഫോട്ടോ -ബിമൽ തമ്പി
കണ്ണൂർ: കണ്ണപുരം കീഴറയില്‍ വാടകവീട്ടിലുണ്ടായ വന്‍ സ്‌ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. പടക്ക നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമെന്നാണ് സൂചന. ചാലാട് ടെമ്പിള്‍ റോഡിലെ ജന്നയിൽ കെ.എ. മുഹമ്മദ് അഷം (42) ആണ് മരിച്ചത്. സ്‌ഫോടനത്തില്‍ ഇയാളുടെ ശരീരം ചിന്നിച്ചിതറി. നിരവധി ഗുണ്ടുകള്‍ പൊട്ടിച്ചിതറിയ നിലയില്‍ പരിസര പ്രദേശങ്ങളിലുണ്ടായിരുന്നു.
കീഴറ കൂലോത്തിന് സമീപത്തെ റിട്ട. അധ്യാപകൻ ചാപ്പാടന്‍ ഗോവിന്ദന്‍ വാടകക്ക് നല്‍കിയ വീട്ടിലാണ് ശനിയാഴ്ച പുലര്‍ച്ച 1.50ഓടെ സംഭവം. വീട് വാടകക്കെടുത്ത ചാലാട് സ്വദേശി അനൂപ് മാലിക്കിനെ ശനിയാഴ്ച രാത്രി പിടികൂടി. പയ്യന്നൂരില്‍ സ്‌പെയര്‍പാര്‍ട്‌സ് ജീവനക്കാരാണെന്നുപറഞ്ഞാണ് അനൂപ് മാലിക്ക് വീട് വാടകക്കെടുത്തതെന്ന് ഗോവിന്ദൻ പൊലീസിനോട് പറഞ്ഞു. 2016ൽ കണ്ണൂർ പൊടിക്കുണ്ടിൽ പടക്കനിർമാണ സാമഗ്രികൾ പൊട്ടിത്തെറിച്ച് പതിനഞ്ചോളം വീടുകൾ തകർന്ന കേസിലടക്കം പ്രതിയാണ് അനൂപ് മാലിക്.
സ്ഫോടനത്തിൽ മരിച്ചയാളുടെ മൃതദേഹം പുറത്തേക്ക് മാറ്റുന്നു
മുഹമ്മദ് അഷത്തിന്റെ കാൽഭാഗം മാത്രം കട്ടിലിലും ബാക്കി ശരീരഭാഗങ്ങള്‍ വീട്ടുപറമ്പിന്റെ പലഭാഗത്തായും ചിതറിയ നിലയിലായിരുന്നു. വീടിന്റെ അവശിഷ്ടത്തില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തെത്തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സമീപത്തെ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
നിരവധി കേസില്‍ പ്രതിയാണ് വീട് വാടകക്കെടുത്ത അനൂപ് മാലിക്ക്. മരിച്ച മുഹമ്മദ് അഷം ഇയാളുടെ ഭാര്യാസഹോദരനാണ്. നേരത്തെ ജിം പരിശീലകനായിരുന്ന അനൂപ് മാലിക്ക്, കുറച്ചുകാലമായി അനധികൃത പടക്കനിര്‍മാണത്തില്‍ ഏർപ്പെട്ടുവരുകയായിരുന്നു. ഇതിനായി മാറിമാറി വിവിധ സ്ഥലങ്ങളില്‍ വീട് വാടകക്കെടുക്കുകയായിരുന്നു പതിവ്. കഴിഞ്ഞ ഏപ്രിലിലാണ് കീഴറയിലെ വീട് വാടകക്കെടുത്തതെന്നാണ് വിവരം.
അനൂപ് മാലിക്കും മിക്ക ദിവസങ്ങളിലും ഈ വീട്ടില്‍ എത്തുമായിരുന്നു. വിവരമറിഞ്ഞയുടന്‍ സിറ്റി പൊലീസ് കമീഷണര്‍ പി. നിധിന്‍രാജിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ എ.സി.പിയുടെ ചുമതലയുള്ള നാര്‍ക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി. രാജേഷ്, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.വി. ലതീഷ്, കണ്ണപുരം ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് തുടങ്ങിയ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. സ്‌ഫോടനം നടന്ന വീട്ടില്‍നിന്ന് വൻ സ്‌ഫോടകശേഖരവും കണ്ടെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

