മസാല ബോണ്ട്; കിഫ്ബി നോട്ടീസിൽ തുടർനടപടി തടഞ്ഞതിൽ സ്റ്റേ തുടരും
text_fieldsകൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിലെ ഡിവിഷൻ ബെഞ്ചിന്‍റെ സ്റ്റേ തുടരും. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അപ്പീൽ ഹരജി ജനുവരി 13ലേക്ക് മാറ്റിവെച്ച ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അതുവരെ സ്റ്റേ നീട്ടുകയായിരുന്നു. മറുപടി സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്നാണ് ഹരജി മാറ്റിയത്.
വിദേശ വിനിമയ നിയന്ത്രണ നിയമം (ഫെമ) ലംഘിച്ചെന്ന് ആരോപിച്ചുള്ള ഇ.ഡിയുടെ കാരണംകാണിക്കൽ നോട്ടീസിനെതിരെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് (കിഫ്ബി) നൽകിയ ഹരജിയിലാണ് തുടർനടപടികൾ മൂന്നുമാസത്തേക്ക് സിംഗിൾബെഞ്ച് സ്റ്റേ ചെയ്തത്. ഫെമ ലംഘനം നടന്നെന്ന റിപ്പോർട്ടിൽ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി നൽകിയത് കാരണംകാണിക്കൽ നോട്ടീസാണെന്നും തുടർനടപടികൾ തടഞ്ഞത് തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇ.ഡിയുടെ അപ്പീൽ.
റിയൽ എസ്റ്റേറ്റ് പ്രവർത്തനം നടത്തിയതിനാൽ പിഴ ഈടാക്കാതിരിക്കാനും നടപടിയെടുക്കാതിരിക്കാനും കാരണമുണ്ടെങ്കിൽ കാണിക്കാനായിരുന്നു നോട്ടീസ്. എന്നാൽ, റിസർവ് ബാങ്ക് മാനദണ്ഡമനുസരിച്ച് കിഫ്ബി ചെയ്യുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെ റിയൽ എസ്റ്റേറ്റ് പ്രവർത്തനമായി കാണാനാവില്ലെന്നാണ് സർക്കാറിന്‍റെ വാദം.
മസാലബോണ്ട് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് എന്നിവർക്കെതിരെ ഇ.ഡി അയച്ച നോട്ടീസിലെ തുടർനടപടികളും സിംഗിൾബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

