വിവാഹം മാറ്റിവെച്ചു; പ്രചാരണത്തിനിറങ്ങി; തെരഞ്ഞെടുപ്പ് ഓർമകളിൽ സുകുമാരേട്ടൻ
text_fieldsതൃശൂർ: ''1982 മെയ് 20 നായിരുന്നു അസംബ്ലി ഇലക്ഷൻ. എെൻറ വിവാഹവും, പറ്റില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. കാരണം ചേർപ്പ് നിയോജക മണ്ഡലം യു.ഡി.എഫ് മണ്ഡലം സ്ഥാനാർഥിക്ക് വേണ്ടി 'മരിച്ച് പ്രവർത്തിച്ചിരുന്ന' സമയമായിരുന്നു അത്. കോൺഗ്രസിെൻറ പി.പി. ജോർജും കെ.പി. പ്രഭാകരനും തമ്മിലായിരുന്നു മത്സരം. ചേർപ്പ് മണ്ഡലം രൂപവത്കരിച്ച വർഷമായിരുന്നു അതെന്നാണ് ഓർമ.
ഏറെ ആശങ്കയിലായി ഞാൻ. ഒടുവിൽ വിവാഹം ഒരാഴ്ച മാറ്റിവെച്ചു. '' തൃശൂർ വെങ്ങിണിശേരി വൈലപ്പുള്ളി സുകുമാരൻ തെരഞ്ഞെടുപ്പിനെപ്പറ്റി പറഞ്ഞുവന്നപ്പോഴാണ് വിവാഹ ഓർമകളിലെത്തിയത്. കോൺഗ്രസ് ഐ സേവാദളിെൻറ ജില്ല ഓർഗൈനസിങ് സെക്രട്ടറിയായി 13 വർഷം ഉണ്ടായിരുന്ന സുകുമാരേട്ടന് ഇപ്പോൾ വയസ്സ് 67 ആയി.
ചെറുപ്പം മുതൽ കോൺഗ്രസിെൻറ ആരാധകനും കെ.എസ്.യു നേതാവുമായിരുന്നു സുകുമാരൻ. 13 വയസ്സുള്ളപ്പോൾ തന്നെ ചുവരെഴുത്തുമായി സജീവം. കൈതപ്പുണ്ണ് (കൈതയുടെ തടി) ചതച്ച് ബ്രഷാക്കി, കുമ്മായം കലക്കി ചുവരിൽ കര പിടിപ്പിക്കും. നീലം കൊള്ളിപ്പശയുമായി കലക്കി ബ്രഷ് ഉപയോഗിച്ച് എഴുത്ത് തുടങ്ങും. ചിഹ്നം സ്റ്റെൻസിലിൽ വെട്ടിയുണ്ടാക്കിയിട്ടുണ്ടാകും. അതുപയോഗിച്ച് വരയ്ക്കും. കോൺഗ്രസ് സംഘടനയുടെ വളർച്ചയുടെയും പിളർപ്പിെൻറയും മറ്റും അടിസ്ഥാനത്തിൽ ചിഹ്നം മാറിമാറി വന്നു. ആദ്യം നുകം വെച്ച കാളയായിരുന്നു. പിന്നീട് പശുവും കിടാവും, പിന്നെയാണ് കൈപ്പത്തി വന്നത്.
സേവാദളിെൻറ അനിഷേധ്യ നേതാവായിരുന്നു സുകുമാരേട്ടൻ. ഇന്ദിരാഗാന്ധി ചേർപ്പ് സന്ദർശിച്ചപ്പോൾ പൈലറ്റ് വാഹനത്തിൽ അനൗൺസ്മെൻറുമായി ഇടം പിടിച്ചു. നരസിംഹറാവുവും രാജീവ് ഗാന്ധിയും കേരളത്തിലെത്തിയപ്പോൾ ഗാർഡ് ഓഫ് ഓണറിെൻറ ഭാഗമായി. എന്നും കരുണാകരനൊപ്പമായിരുന്നു സുകുമാരൻ. എൻ.ഐ. ദേവസിക്കുട്ടി, പി.എ. ആൻറണി , വി.എം. സുധീരൻ, കെ.കെ. ബാലകൃഷ്ണൻ, എൻ.വി. അബൂബക്കർ സാഹിബ്, ഐ.എം. വേലായുധൻ മാസ്റ്റർ, കെ.പി. വിശ്വനാഥൻ, പി.എ. മാധവൻ, സി.എൻ. ബാലകൃഷ്ണൻ എന്നീ കോൺഗ്രസ് നേതാക്കളോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായതായി സുകുമാരേട്ടൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.