അവിവാഹിതരേ ഇതിലേ, കുടുംബശ്രീ മാട്രിമോണിയൽ എല്ലാ ജില്ലകളിലേക്കും
text_fieldsകൊല്ലം: സുരക്ഷിതമായ വിവാഹത്തിനായി കുടുംബശ്രീ തുടങ്ങിയ മാട്രിമോണിയൽ വെബ്സൈറ്റ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. രണ്ടുവർഷം മുമ്പ് തൃശൂരിൽ തുടങ്ങിയ മാട്രിമോണിയൽ വിജയമായതിനു പിന്നാലെയാണ് കൂടുതൽ ജില്ലകളിലേക്ക് എത്തുന്നത്. കുടുംബശ്രീ അംഗങ്ങൾ നേരിട്ട് നടത്തുന്ന സംരംഭമായതിനാൽ അപേക്ഷകരുടെ വിശദവിവരങ്ങൾ പരിശോധിച്ച ശേഷം മാത്രമാണ് തുടർനടപടികളുണ്ടാവുക. ആഗസ്റ്റിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഫ്രാൈഞ്ചസി തുടങ്ങുന്നത്.
നിയമാവലിയും മാർഗരേഖയും വകുപ്പു മന്ത്രിക്കടക്കം സമർപ്പിച്ചിട്ടുണ്ട്. 2016 ജൂലൈ 25നാണ് സംസ്ഥാനത്തെ ആദ്യത്തെ കുടുംബശ്രീ മാട്രിമോണിയൽ തൃശൂരിലെ പോർക്കളത്ത് തുടങ്ങിയത്. 88 വിവാഹങ്ങളാണ് ഇതുവരെ നടത്തിയത്. നിലവിൽ രണ്ട് ഫ്രാൈഞ്ചസികളാണ് തൃശൂർ ജില്ലയിലുള്ളത്. ഗ്രാമപ്രദേശങ്ങളിലടക്കം വ്യാപിച്ച് കിടക്കുന്ന കുടുംബശ്രീ ശൃംഖല വഴി അപേക്ഷകർ നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുമെന്ന് മാട്രിമോണിയൽ പ്രസിഡൻറ് സിന്ധു ബാലൻ പറഞ്ഞു.
പെൺകുട്ടികൾക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. ആൺകുട്ടികളെ മൂന്ന് കാറ്റഗറികളിലാക്കി രജിസ്ട്രേഷൻ ഫീസ് ഇൗടാക്കും. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് 500, പ്ലസ് ടു 750, ഡിഗ്രി മുതൽ 1000 രൂപ എന്നീ ക്രമത്തിലാണ് ഫീസ് ഇൗടാക്കുക. വിവാഹം നടക്കുമ്പോൾ 10,000 രൂപയും അടയ്ക്കണം. പൊലീസ് വെരിഫിക്കേഷൻ പോലെയാണ് കുടുംബശ്രീ പ്രവർത്തകരുടെ അന്വേഷണം. പേരും വിലാസവും കിട്ടിയാൽ വിദ്യാഭ്യാസ യോഗ്യത, ജോലി തുടങ്ങി ഏതെങ്കിലും പൊലീസ് കേസുണ്ടോ എന്നതുവരെ അന്വേഷിക്കും. www.kudumbashreematrimonial.com ആണ് വിലാസം. കേരളത്തിലാദ്യമായി കുടംബശ്രീ സംരംഭത്തില്‍ വിവാഹ മാട്രിമോണി നടപ്പാക്കിയ സിന്ധു ബാലന് മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
