മരടിൽ ഫ്ലാറ്റ് നിർമാണം അനുവദിച്ചവർക്കെതിരെ നടപടി വരും -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിച്ചതിൽ തീർന്നില്ല, പൊടി അടങ്ങിയിട്ട് ബാക്കിയെന്ന് സുപ്രീംകോടതി. മറ്റു നടപടികളിലേക്ക് കടക്കാനുണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. അനധികൃത നിർമാണങ്ങൾ പൊളിച്ച കാര്യം സംസ്ഥാന സർക്കാറിനുവേണ്ടി അഭിഭാഷകൻ ഔപചാരികമായി കോടതിയെ അറിയിച്ചപ്പോഴായിരുന്നു ഈ പരാമർശം.
തീരദേശ നിയമം ലംഘിച്ച് മരടിൽ കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കോടതി വ്യക്തമാക്കി. കോടതിയിൽ എത്തുന്ന ഹരജികൾ മാത്രമല്ല ജഡ്ജിമാർക്ക് മുമ്പിലുള്ളത്. അനൗദ്യോഗികമായ കത്തുകളും ലഭിക്കുന്നുണ്ട്. ഒന്നിൽ പറഞ്ഞിരിക്കുന്നത് ഒരു ഉദ്യോഗസ്ഥനെ അന്വേഷണപരിധിയിൽനിന്ന് ഒഴിവാക്കിയെന്നാണ്. ചിലതു നടക്കുന്നുണ്ട്. ആദ്യം പൊടി അടങ്ങട്ടെ. എന്നിട്ടാകാം മറ്റു നടപടികൾ -ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
മരട് ഫ്ലാറ്റ് പൊളിക്കാനുള്ള ഉത്തരവ് വേദനജനകമായ കടമയായിരുന്നു. ഇനിയെങ്കിലും കേരളത്തിൽ അനധികൃത കെട്ടിടങ്ങൾ ഉയരാതിരിക്കട്ടെ. പൊളിക്കുന്ന രംഗങ്ങൾ കണ്ടിരുന്നു. ചില ഭാഗം കായലിലാണ് വീണത്. അവ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ എത്രയും പെട്ടെന്ന് നീക്കണം.
അവശിഷ്ടങ്ങൾ നീക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞതായി സർക്കാർ അഭിഭാഷകൻ വെങ്കട്ടരമണി അറിയിച്ചു. എന്നാൽ, നാലാഴ്ചകൊണ്ട് നീക്കിത്തീരില്ലെന്നും അദ്ദേഹം അറിയിച്ചു. എല്ലാം പൂർത്തിയാകുന്നതുവരെ കേസ് തീർപ്പാക്കുന്നില്ലെന്നും കോടതിയുടെ പരിഗണനയിൽതന്നെയുണ്ടാകുമെന്നും ജസ്റ്റിസ് അരുൺ മിശ്ര ഓർമിപ്പിച്ചു.
നഷ്ടപരിഹാരം സംബന്ധിച്ച പരാതിയുള്ളവർക്ക് ബന്ധപ്പെട്ട കമ്മിറ്റിയെ സമീപിക്കാൻ അവസരമുണ്ടെന്ന് കോടതി പരാമർശിച്ചു. അനധികൃത നിർമാണം പൊളിച്ചെങ്കിലും, നിർമാണത്തിന് അനുമതി നൽകിയവർക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തം സർക്കാറിനും നഗരസഭക്കും ഉദ്യോഗസ്ഥർക്കുമുണ്ട്. അവർക്കെതിരെ കോടതി പ്രത്യേകമായിത്തന്നെ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സന്ദർഭത്തിലായിരുന്നു ‘പൊടിയടങ്ങട്ടെ’ എന്ന ബെഞ്ചിെൻറ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.