മരട്: പ്രതിഷേധങ്ങൾ ചെവിക്കൊണ്ടില്ല; ആദ്യം പൊളിക്കുക ഹോളി ഫെയ്ത്ത് തന്നെ
text_fieldsകൊച്ചി: പരിസരവാസികളുടെയും മരട് നഗരസഭ അധികൃതരുടെയും ആവശ്യവും പ്രതിഷേധവും പരിഗണിക്കാതെ ആദ്യം ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റ് പൊളിക്കാൻ തീരുമാനം. ജനുവരി 11 ശനിയാഴ്ച രാവിെല 11ന് ഈ ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ നിലംപതിക്കും. അരമണിക്കൂറിനുശേഷം ഏറെ അകലെയല്ലാത്ത ആൽഫ ഇരട്ടക്കെട്ടിടങ്ങളും പൊളിക്കും.
12ന് രാവിലെ ഗോൾഡൻ കായലോരവും ഉച്ചക്ക് രണ്ടിന് ജെയ്ൻ കോറൽകോവും പൊളിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ നിലംപതിപ്പിക്കാനുള്ള നടപടി പൂർത്തിയായതായി ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. എന്തെങ്കിലും തരത്തിലുള്ള ഭരണപരമായ തടസ്സങ്ങളുണ്ടെങ്കിൽ മാത്രമേ സമയക്രമത്തിൽ മാറ്റം വരുത്തൂ എന്നും അദ്ദേഹം പറഞ്ഞു.
ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ പരിസരവാസികൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരമായി 95 കോടിയുടെ ഇൻഷുറൻസ് നൽകാനാണ് തീരുമാനം. ആൽഫ ടവർ ഒന്ന്, രണ്ട്, ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ എന്നിവക്ക് 25 കോടി വീതവും ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവക്ക് പത്ത് കോടി വീതവുമാണ് ഇൻഷുറൻസ്. പരിരക്ഷക്ക് ദൂരപരിധി നിശ്ചയിച്ചിട്ടില്ല. ഫ്ലാറ്റുകൾ പൊളിക്കാൻ കലക്ടറുടെ നിരാക്ഷേപപത്രം (എൻ.ഒ.സി) നൽകിയിട്ടുണ്ട്.
പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അനുമതിയും ഉടൻ ലഭിക്കും. ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിലുള്ളവരെ മാറ്റാനും സുരക്ഷയൊരുക്കാനുമുള്ള നടപടിയായി. മുൻകരുതലായി ആവശ്യമെങ്കിൽ നിരോധനാജ്ഞയും ഏർപ്പെടുത്തും. ഫ്ലാറ്റുകളുടെ തൂണുകളിൽ സ്ഫോടകവസ്തുക്കൾ നിറക്കുന്നതിനുള്ള ദ്വാരങ്ങൾ ഇടുന്നത് തുടരുകയാണ്. പ്രത്യേക വാഹനത്തിലാണ് സ്ഫോടകവസ്തുക്കളെത്തിക്കുക.
പൊളിക്കുന്ന ഫ്ലാറ്റുകളുടെ സമീപത്തെ വീടുകളുടെയും സ്ട്രക്ചറൽ ഓഡിറ്റ് നടത്തും. വീടുകൾക്കുണ്ടാകുന്ന തകരാറുകൾ ഫ്ലാറ്റുകൾ പൊളിച്ച ശേഷം കരാർ ഏറ്റെടുത്ത കമ്പനി പരിഹരിക്കും. ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ നഷ്ടപരിഹാരം കാലതാമസം കൂടാതെ കൈമാറും. പൊളിക്കുന്ന സമയത്ത് മൂന്നോ നാലോ മണിക്കൂർ നേരത്തേക്കു മാത്രമേ സമീപവാസികൾ മാറിനിൽക്കേണ്ടതുള്ളൂവെന്ന് സബ് കലക്ടർ വ്യക്തമാക്കി. ജനം ഒഴിയേണ്ട സ്ഥലപരിധി സാങ്കേതിക സമിതി യോഗത്തിനും വിദഗ്ധരുടെ വിലയിരുത്തലിനും ശേഷം പ്രഖ്യാപിക്കും. പൊളിക്കൽ നടപടികളുടെ അന്തിമ വിലയിരുത്തൽ ജനുവരി മൂന്നിന് നടക്കും.
മുഖ്യമന്ത്രിയുടെ നിലപാടറിഞ്ഞ ശേഷം തീരുമാനം –ചെയർപേഴ്സൻ
കൊച്ചി: ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾ സമർപ്പിച്ച ആവശ്യങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷമാണ് തീരുമാനമെടുക്കുകയെന്ന് മരട് നഗരസഭ ചെയർപേഴ്സൻ ടി.എച്ച്. നദീറ. ഡിസംബർ 30വരെ ഇതിനായി കാത്തിരിക്കും. മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരരംഗത്തിറങ്ങും. പതിവുപോലെ കൂടിയാലോചിക്കാതെയാണ് സബ്കലക്ടർ ഫ്ലാറ്റ് പൊളിക്കലിെൻറ സമയക്രമവും ഇൻഷുറൻസ് തുകയും ഉൾെപ്പടെയുള്ള കാര്യങ്ങൾ തീരുമാനിച്ചത്. ഇൻഷുറൻസുമായി ബന്ധപ്പെട്ട ഒരു രേഖ മാത്രമാണ് തനിക്ക് ലഭിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.