മരട് ഫ്ലാറ്റുകൾ പൊളിക്കാനേൽപിക്കുക ഒന്നോ രണ്ടോ കമ്പനികളെ
text_fieldsകൊച്ചി: സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ മരട് ഫ്ലാറ്റ് പൊളിക്കുന്നതുസംബന ്ധിച്ച നടപടികൾ അതിവേഗം പുരോഗമിക്കുന്നു. ഇതിന് സബ് കലക്ടർ സ്നേഹിൽകുമാർ സിങ്ങിെൻറ നേതൃത്വത്തിൽ പൊളിക്കാൻ സാധ്യതപ്പട്ടികയിലുൾപ്പെടുത്തിയ കമ്പനികളുമായി ശനിയാഴ്ച യോഗം ചേർന്നു. പൊളിക്കലുമായി ബന്ധപ്പെട്ട പരിശോധനകൾക്കുള്ള ടെക്നിക്കൽ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.
കെ.എം.ആർ.എൽ, മലിനീകരണ നിയന്ത്രണ ബോർഡ്, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ പ്രതിനിധികളും പ്രൈവറ്റ് സ്ട്രക്ചറൽ എൻജിനീയർമാരും പെട്രോളിയം എക്സ്പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) പ്രതിനിധികളും ചേരുന്നതാണ് സാങ്കേതിക കമ്മിറ്റി. ഇവരുടെ പരിശോധനറിപ്പോർട്ട് തിങ്കളാഴ്ച സർക്കാറിന് സമർപ്പിക്കും.
താൽപര്യപത്രം നൽകിയതിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ആറ് കമ്പനികളുമായാണ് ഇന്നലെ ചർച്ച നടത്തിയത്. ഇവയിൽനിന്ന് ഒന്നോ രണ്ടോ കമ്പനിയെയാണ് പൊളിക്കാനേൽപിക്കുക. കമ്പനികൾ പൊളിക്കുന്ന രീതിയും അതിെൻറ പ്രത്യാഘാതങ്ങളുടെ തോതും അവതരിപ്പിക്കുന്നതിനനുസരിച്ചായിരിക്കും തെരഞ്ഞെടുക്കുക. ബുധനാഴ്ച സെലക്ഷൻ നോട്ടീസ് നൽകും. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം പാരിസ്ഥിതികാഘാതം ഉൾപ്പടെ കാര്യങ്ങൾ സംബന്ധിച്ച് കമ്പനി സർക്കാറിന് റിപ്പോർട്ട് നൽകണം.
ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതരുടെ വാദം. സ്ഫോടനത്തിൽ പൊളിക്കുമ്പോഴുണ്ടാകുന്ന പൊടിപോലും 50 മീറ്റർ ചുറ്റളവിലേക്കേ വ്യാപിക്കൂ. ഫ്ലാറ്റുകളുടെ 200-250 മീറ്റർ ചുറ്റളവിൽ വരുന്ന ആളുകളെ മാത്രമേ ഒഴിപ്പിക്കേണ്ടിവരുകയുള്ളൂ. ആറോ ഏഴോ മണിക്കൂർ നേരത്തേക്ക് മാത്രമായിരിക്കും മാറ്റിനിർത്തൽ.
സമീപത്തുള്ള കെട്ടിടങ്ങൾക്കോ ഭൂമിക്കോ ഒന്നും കേടുപാടുകളുണ്ടാവില്ലെന്നാണ് വിദഗ്ധാഭിപ്രായം. എങ്കിലും മുൻകരുതലെന്ന നിലയിൽ തേർഡ് പാർട്ടി ഇൻഷ്വറൻസ് ഈ കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കുമെല്ലാം ഏർപ്പെടുത്തും. ഫ്ലാറ്റുകളിലെ വസ്തുക്കളും സാധനസാമഗ്രികളുമെല്ലാം പൂർണമായും നീക്കംചെയ്ത ശേഷമായിരിക്കും പൊളിക്കൽപ്രക്രിയ നടപ്പാക്കുകയെന്നും കമ്പനികളുമായുള്ള യോഗത്തിനുശേഷം സബ് കലക്ടർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.