മരട് ഫ്ലാറ്റ് പൊളിക്കൽ ഡിസംബറിൽ
text_fieldsകൊച്ചി: മരടിലെ വിവാദ ഫ്ലാറ്റ് സമുച്ചയങ്ങൾ ഡിസംബർ അവസാനമോ ജനുവരി ആദ്യവാരമോ സ്ഫോ ടനത്തിലൂടെ പൊളിക്കും. ഇതിനായി നാലുമുതൽ അഞ്ചുവരെ മണിക്കൂർ മാത്രം നേരത്തേക്ക് ആളുകളെ ഒഴിപ്പിക്കുകയോ മാറ്റിനിർത്തുകയോ ചെയ്താൽ മതിയാകും. പൊളിച്ചുനീക്കുമ്പോൾ സമീപവാസികൾക്ക് 100 കോടിയുടെ ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന് സബ് കലക്ടർ സ്നേഹിൽകുമാർ സിങ് വ്യക്തമാക്കി. 100 മീ. വരെ പരിധിയിലുള്ളവർക്ക് 100 കോടി രൂപയുടെ തേർഡ് പാർട്ടി ഇൻഷുറൻസാകും നൽകുക. സമീപവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം നഗരസഭ കൗൺസിൽ യോഗത്തിൽ അറിയിച്ചു. തേവര പാലത്തിലൂടെ ഒരു ലോറി കയറിയാലുണ്ടാകുന്ന പ്രകമ്പനത്തിെൻറ പകുതി മാത്രമേ പൊളിക്കുമ്പോഴുണ്ടാകൂ.
പൊളിക്കുന്നതിന് രണ്ട് കമ്പനികൾക്കാണ് സാങ്കേതികസമിതി അനുമതി നൽകിയത്. മൂന്ന് കെട്ടിടങ്ങൾ മുംബൈ കേന്ദ്രമായ എഡിഫൈസാണ് പൊളിക്കുക. രണ്ടെണ്ണം ചെന്നൈയിൽ നിന്നുള്ള വിജയ് സ്റ്റീൽസും പൊളിക്കും. ഹോളി ഫെയ്ത്ത്, ജെയ്ൻ, ഗോൾഡൻ കായലോരം ഫ്ലാറ്റുകൾ എഡിഫൈസ് പൊളിക്കും. ആൽഫ വെഞ്ചേഴ്സിെൻറ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ വിജയ് സ്റ്റീൽസും പൊളിക്കും. പൊളിക്കൽ ഒന്നരമാസംകൊണ്ട് പൂർത്തിയാക്കും.
സ്ഫോടനം പത്തുമുതൽ 15 സെക്കൻഡ് വരെ മാത്രമേ നീണ്ടുനിൽക്കൂ. സ്ഫോടനം നടത്തുന്നതിന് മുമ്പ് ഫ്ലാറ്റുകൾ മൂടും. ഫ്ലാറ്റുകൾ പൊളിക്കുന്ന സമയത്ത് പരമാവധി ആറുമണിക്കൂർ ആണ് പരിസരവാസികളെ ഒഴിപ്പിക്കുക. പൊടിപടലങ്ങൾ അഞ്ച് മിനിറ്റിനുള്ളിൽ താഴും. മാത്രമല്ല, അഗ്നിരക്ഷാസേനയുടെ ജെറ്റ് പമ്പിലെ വെള്ളം ഉപയോഗിച്ച് പൊടി നിയന്ത്രിക്കും. എച്ച്.ടു.ഒ ഫ്ലാറ്റിനരികിലൂടെ പെട്രോളിയം പൈപ്പ് ലൈനും പാലവും കടന്നുപോകുന്നുണ്ട്. അതിനാൽ സ്ഫോടനം നടത്തുന്ന ദിവസം തീരുമാനിച്ചാൽ അടുത്തുള്ള വാട്ടർ, ഇലക്ട്രിസിറ്റി, പെട്രോളിയം പൈപ്പ് ലൈനുകൾ താൽക്കാലികമായി വിച്ഛേദിക്കും.
ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നതിെൻറ പേരിൽ സമീപത്തുള്ള ഒരു കെട്ടിടത്തിനും ഒരുതരത്തിലുള്ള നാശവുമുണ്ടാകില്ല. കായലിലേക്ക് അവശിഷ്ടങ്ങൾ തെറിച്ചുവീഴില്ല. പരിസരവാസികളുടെ ആശങ്ക അകറ്റാൻ യോഗം വിളിക്കും. അവരെ താൽക്കാലികമായി ജില്ല ഭരണകൂടം പുനരധിവസിപ്പിക്കും. പരിസരവാസികൾക്ക് 30 ദിവസം മുമ്പ് നോട്ടീസ് നൽകും. പൂർണസുരക്ഷ ഒരുക്കി മാത്രമേ സ്ഫോടനം നടത്തൂ. പൊളിക്കുന്നതിനുള്ള പണം നഗരസഭയുടെ പദ്ധതി വിഹിതത്തിൽനിന്ന് എടുക്കില്ല. ഓരോ ഫ്ലാറ്റിനും അരക്കിലോമീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.