മരട്: നടപടികളിൽ ഇഴച്ചിൽ
text_fieldsകൊച്ചി: സുപ്രീംകോടതി ഉത്തരവുപ്രകാരം പൊളിച്ചുമാറ്റേണ്ട മരടിലെ ഫ്ലാറ്റുകളിൽനിന്ന ് താമസക്കാർക്ക് ഇറങ്ങാൻ സർക്കാർ അനുവദിച്ച സമയപരിധി വ്യാഴാഴ്ച അവസാനിക്കുന്നു. ഒഴിയാൻ ഇനി ഇന്നും നാളെയും മാത്രം ശേഷിക്കെ ഒഴിപ്പിക്കൽ നടപടികൾ ഇഴയുകയാണ്. പുനരധിവാസത്തിന് ഏർപ്പെടുത്തുന്ന ഫ്ലാറ്റുകളുടെ പുതിയ പട്ടിക ചൊവ്വാഴ്ച തന്നെ നൽകാമെന്ന് സബ് കലക്ടർ അറിയിച്ചെങ്കിലും കിട്ടിയില്ലെന്ന് ഫ്ലാറ്റ് ഉടമകൾ അറിയിച്ചു. നേരത്തേ പട്ടിക നൽകിയിരുന്ന ഫ്ലാറ്റുകളിലൊന്നും ഒഴിവില്ലാത്തതിനാലും വിളിച്ച ഫ്ലാറ്റുകളിൽനിന്ന് മോശം മറുപടി ലഭിച്ചതിനെത്തുടർന്നും വീണ്ടും സബ് കലക്ടറെ ബന്ധപ്പെട്ടതിനെത്തുടർന്നാണ് പുതിയ പട്ടിക തരാമെന്ന് ഉറപ്പുനൽകിയത്.
തഹസിൽദാറുടെ നേതൃത്വത്തിൽ പട്ടിക തയാറാക്കി നൽകുമെന്നായിരുന്നു അറിയിച്ചത്. ഇതിനിടെ, കെട്ടിടങ്ങൾ പൊളിക്കാൻ താൽപര്യപത്രം നൽകിയ കമ്പനികളിൽനിന്ന് മൂന്നെണ്ണത്തിെൻറ ചുരുക്കപ്പട്ടിക തയാറാക്കി. എഡിഫേസ് എൻജിനീയറിങ്, സുബ്രഹ്മണ്യം കെമിക്കൽസ് ആൻഡ് എക്സ്പ്ലോസീവ്സ്, വിജയ് സ്റ്റീൽ എന്നീ കമ്പനികളെയാണ് പരിഗണിക്കുന്നത്. എഡിഫേസ് കമ്പനി രണ്ട് ഫ്ലാറ്റും മറ്റുള്ളവ ഓരോ ഫ്ലാറ്റും പൊളിക്കുമെന്ന ധാരണയാണ് നിലവിലുള്ളത്.
നാല് ഫ്ലാറ്റിൽനിന്ന് പുനരധിവാസം ആവശ്യമുള്ളവരുടെ പട്ടിക ചൊവ്വാഴ്ച സമർപ്പിച്ചിട്ടുണ്ട്. ഇരുന്നൂറോളം കുടുംബങ്ങളാണ് പട്ടികയിലുള്ളത്. ഇതിനിടെ, പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വെല്ലുവിളിയും സർക്കാറിനെ കാത്തിരിപ്പുണ്ട്. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നത് സംബന്ധിച്ച് പരിസരവാസികളുടെ ആശങ്കയും പ്രതിഷേധവുമാണിത്. ഈമാസം 12,13,14 തീയതികളിൽ പ്രദേശവാസികളെ ഉൾപ്പെടുത്തി യോഗം സംഘടിപ്പിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ടെങ്കിലും പൊളിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ കൺവെൻഷൻ നടത്താനൊരുങ്ങുകയാണ് ഇവിടത്തുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.