മാറാടിയിൽ വീണ്ടും മലയിടിഞ്ഞു; പൈനാപ്പിൾ തോട്ടം ഒലിച്ചു പോയി
text_fieldsപാറമടയിലേക്ക് മണ്ണ് ഇടിഞ്ഞു വീണപ്പോൾ
മൂവാറ്റുപുഴ: കനത്ത മഴയില്‍ മാറാടി കായനാട് പാറമടയിലേക്ക് വീണ്ടും മണ്ണിടിഞ്ഞു വീണു. വ്യാഴാഴ്ച ഇടിഞ്ഞു വീണതിനു സമീപമാണ് വൻതോതിൽ മണ്ണിടിഞ്ഞത്. 100 അടിയിലേറെ ഉയരമുള്ള മല മുഴുവൻ ഇടിയാനുള്ള സാധ്യത ഏറിയതോടെ നാട്ടുകാർ ഭീതിയിലാണ്.
മണ്ണിടിഞ്ഞുണ്ടായ വെള്ളപാച്ചിലിൽ സമീപത്തെ വീടിനു കേടുപാടുകൾ സംഭവിച്ചു. പൈനാപ്പിൾ തോട്ടം ഒലിച്ചു പോയി. റബർ, പൈനാപ്പിൾ തോട്ടങ്ങളിലും സമീപത്തെ വീട്ടിലും വെള്ളം കയറി. വെള്ളത്തിന്‍റെ കുത്തൊഴുക്ക് ശക്തമായതോടെ സമീപത്തെ പന്നിഫാമിലെ ജീവനക്കാരെ അധികൃതർ ഒഴിപ്പിച്ചു. മാറാടി പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കായനാട് ശൂലം വെള്ളച്ചാട്ടത്തിന് 300 മീറ്ററോളം മാറി സ്ഥിതിചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ പാറമടയിലാണ് കഴിഞ്ഞ ദിവസം ഉണ്ടായതിനു സമീപം വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് വലിയ ശബ്ദത്തോടെ മണ്ണ് പാറമടയിലേക്ക് വന്നു വീണത്. ഉരുള്‍പൊട്ടും പോലെ കല്ലും മണ്ണും പാറമടയിലേക്ക് കുതിച്ചെത്തി സമീപത്തെ പൈനാപ്പിള്‍ തോട്ടത്തിലേക്കും റബർ തോട്ടത്തിലേക്കും എത്തുകയായിരുന്നു.
ഇതിനു സമീപത്തെ വീട്ടിലും വെള്ളം കയറി. കനത്ത മഴയിൽ വൻ ശബ്‌ദത്തോടെയായിരുന്നു മല തകർന്നത്. ആദ്യം കുറച്ച് ഭാഗം ഇടിഞ്ഞു. പിന്നീടാണ് കൂടുതല്‍ ഭാഗം ഇടിഞ്ഞ് പാറമടയിലെ വെള്ളത്തിലേക്ക് വീണത്. 40 മീറ്ററോളം നീളത്തില്‍ 30 അടി താഴ്ചയിലേക്കാണ് മണ്ണ് പതിച്ചത്. ഇതോടൊപ്പം തെങ്ങ് ഉള്‍പ്പെടെയുള്ള മരങ്ങളും നിലംപൊത്തി. പാറമടയിലെ വെള്ളം തൊട്ടുചേര്‍ന്നുള്ള ശൂലം തോട്ടിലേക്ക് കുത്തി ഒഴുകി. തുടര്‍ന്നും ഇവിടെ മണ്ണിടിയാന്‍ സാധ്യതയേറെയാണ്. ശൂലം മലയുടെ പടിഞ്ഞാറെ മല ഭാഗത്തേക്കുള്ള റോഡിന് 30 മീറ്റര്‍ താഴെയാണ് മണ്ണിടിഞ്ഞത്. തുടര്‍ന്നും മണ്ണിടിഞ്ഞാല്‍ റോഡിനും ഭീഷണിയാകും. ഈ ഭാഗത്ത് മലയുടെ 100 മീറ്റര്‍ മുകളില്‍ വിവിധ പാറമടകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ആഴത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ മലയിടിച്ചിലിന് കൂടുതല്‍ സാധ്യത വര്‍ധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

