അപ്പസ്തോലിക സന്ദർശനത്തിന് മാർ ആവ തൃതീയൻ കേരളത്തിൽ
text_fieldsതൃശൂർ: 10 ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനും ഇന്ത്യൻ കൽദായ സഭക്ക് പുതിയ മേലധ്യക്ഷനെ അവരോധിക്കാനും പൗരസ്ത്യ കൽദായ സുറിയാനി സഭ ആഗോള പരമാധ്യക്ഷൻ മാറൻ മാർ ആവ തൃതീയൻ കാഥോലിക്കോസ് പാതൃയാർക്കീസ് സഭയുടെ തൃശൂരിലെ ആസ്ഥാനത്തെത്തി. സഭയുടെ വിവിധ രൂപതകളിലെ അധ്യക്ഷൻമാരായ സിറിയയിലെ മാർ അപ്രേം അഥ്നിയേൽ മെത്രാപ്പോലീത്ത, കാനഡയിലെ മാർ ഇമ്മാനുവേൽ യോസേഫ്, ഈസ്റ്റേൺ യു.എസ് ബിഷപ് മാർ പൗലോസ് ബെഞ്ചമിൻ, വിക്ടോറിയ ആൻഡ് ന്യൂസിലൻഡ് ബിഷപ് മാർ ബെന്യാമിൻ ഏല്യ എന്നിവരും പാതൃയാർക്കീസിനൊപ്പം എത്തിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെ എട്ടിന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിയുക്ത മെത്രാപ്പോലീത്ത മാർ ഔഗിൻ കുരിയാക്കോസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ജനാവലിയുടെ അകമ്പടിയോടെ തൃശൂർ മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രലിൽ എത്തിയ പാതൃയാർക്കിസിനെ മാർ അപ്രേം മെത്രാപ്പോലീത്ത, മാർ യോഹന്നാൻ യോസേഫ്, വലിയ പള്ളി വികാരി ഫാ. സിറിൾ ആന്റണി എന്നിവർ ചേർന്ന് പരമ്പരാഗത രീതിയിൽ സ്വീകരിച്ചു.
തുടർന്ന് ദൈവാലയ പ്രവേശന പ്രാർഥന നടത്തി വിശ്വാസികളെ ആശീർവദിച്ചു. ഇന്ത്യയിലേക്ക് ക്രൈസ്തവ സന്ദേശം എത്തിച്ച് രക്തസാക്ഷിത്വം വഹിച്ച മാർ തോമ ശ്ലീഹായുടെ പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്ന ഇന്ത്യൻ ആർച്ച് ഡയോസിസ് വിശ്വാസ തീക്ഷ്ണതകൊണ്ട് മറ്റ് രൂപതകൾക്ക് മാതൃകയാണെന്ന് മാർ ആവ തൃതീയൻ പ്രഥമ സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.